665 സ്ഥാപനങ്ങളിൽ പരിശോധന; 32 പേർക്ക് നോട്ടീസ് നൽകി
1569368
Sunday, June 22, 2025 6:10 AM IST
തൊടുപുഴ: പകർച്ചവ്യാധികൾക്കെതിരേയുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കി ആരോഗ്യവകുപ്പ്. ജില്ലയിലെ വിവിധ ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, ജ്യൂസ് പാർലറുകൾ, കാറ്ററിംഗ് സെന്ററുകൾ,ശീതളപാനീയ നിർമാണ യൂണിറ്റുകൾ, മത്സ്യ-മാംസ വിപണനകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
ആരോഗ്യവകുപ്പ് ജില്ലയിൽ നടത്തിയ പരിശോധനയിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത 32 സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. 665 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങൾ വിൽക്കുന്നുവെന്ന പരാതിയെത്തുടർന്ന് തൊടുപുഴ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലും വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും പഴകിയ ഭക്ഷണവുമടക്കം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പല സ്ഥാപനങ്ങളുടെയും ഫ്രീസർ വൃത്തിഹീനമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകംചെയ്ത ഒൻപതു സ്ഥാപനങ്ങളും ലൈസൻസില്ലാതെ പ്രവർത്തിച്ച 18 സ്ഥാപനങ്ങളും മലിനജലം പുറത്തേക്കൊഴുക്കുന്ന ഒൻപതു സ്ഥാപനങ്ങളും പകർച്ചവ്യാധി പരത്തുന്ന ഒരു സ്ഥാപനവുമടക്കം മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 32 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഒരു സ്ഥാപനം അടപ്പിക്കുകയും ചെയ്തു.
ജില്ലയിലെ ഭക്ഷണശാലകളിൽ ഹെൽത്ത് കാർഡില്ലെന്നു കണ്ടെത്തിയ ജീവനക്കാരോട് അടിയന്തരമായി ഹെൽത്ത് കാർഡ് എടുത്തശേഷമേ ജോലി ചെയ്യാവു എന്നു നിർദേശം നൽകിയിട്ടുണ്ട്. പുകയില നിരോധന നിയമപ്രകാരം രണ്ട് സ്ഥാപനങ്ങളിൽനിന്നു പിഴ ഈടാക്കിയിട്ടുണ്ട്. പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നോട്ടീസ് ലഭിച്ചവർ നിശ്ചിത കാലാവധിക്കുള്ളിൽ പോരായ്മ പരിഹരിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ 55 ടീമുകളാണ് പരിശോധനയിൽ പങ്കെടുത്തത്.
ഭക്ഷണ വിൽപ്പന കേന്ദ്രങ്ങളിലും നിർമാണ യൂണിറ്റുകളിലും പരിശോധനകളിൽ കണ്ടെത്തിയ പ്രധാന പ്രശ്നം ശുചിത്വമില്ലായ്മയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പല സ്ഥാപനങ്ങളുടെയും പ്രവർത്തനമെന്ന് കണ്ടത്തി. ഇതോടൊപ്പം ശരിയായ രീതിയിൽ മാലിന്യസംസ്കരണ സംവിധാനങ്ങളില്ലാതെയും ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലാതെയുമാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതെന്ന് വ്യക്തമായി.
പഴകിയ മാംസ, മത്സ്യ വിപണനവും വ്യാപകം
തൊടുപുഴ നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും പഴകിയ മാംസവും മത്സ്യവും വിൽപ്പന നടത്തുന്നുവെന്ന പരാതി വ്യാപകമാണ്. കഴിഞ്ഞ ദിവസം രണ്ടു കേന്ദ്രങ്ങളിൽ നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തി.
എന്നാൽ ഇവിടങ്ങളിൽ ക്രമക്കേട് കണ്ടെത്തിയില്ല. തൊടുപുഴയിൽ കഴിഞ്ഞ ദിവസം പഴകിയ പന്നിയിറച്ചി വിൽപ്പനയ്ക്കെത്തിച്ചെന്ന പരാതിയുയർന്നിരുന്നു. പഴകിയ മത്സ്യവും മാംസവും തിരിച്ചറിയുന്നതിലെ പരിമിതി ഉദ്യോഗസ്ഥർക്ക് തിരിച്ചടിയാണ്. പിടിച്ചെടുക്കുന്ന സാധനങ്ങളുടെ പരിശോധനാ റിപ്പോർട്ട് വരുന്നതിലെ കാലതാമസവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
മത്സ്യവില കുതിച്ചുയർന്നതോടെയാണ് മായം ചേർന്നതും പഴകിയതുമായ മീൻ വിവിധ കേന്ദ്രങ്ങളിൽ വിൽപ്പന നടത്തുന്നതായി ആക്ഷേപമുയർന്നിരുന്നത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.