മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ തർക്കവും കൈയ്യാങ്കളിയും പതിവ്
1570065
Tuesday, June 24, 2025 11:15 PM IST
തൊടുപുഴ: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ തർക്കവും കൈയ്യാങ്കളിയും പതിവായിട്ടും പോലീസ് നിഷ്ക്രിയമെന്ന് ആക്ഷേപം. ബസ് സ്റ്റാൻഡിൽ ഒരു സംഘം ജീവനക്കാർ തമ്മിൽ സമയക്രമം തെറ്റിച്ചതിന്റെ പേരിൽ ഉണ്ടാക്കുന്ന വഴക്കും അസഭ്യവർഷവും പതിവാണ്. ഇതിന്റെ പേരിൽ വെല്ലുവിളിയും കൈയേറ്റവും നടത്താറുണ്ട്.
സ്റ്റാൻഡിലെ ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർക്കു മൂന്നിലായിരിക്കും ഇത്തരം തർക്കങ്ങളും കൈയ്യാങ്കളിയും അരങ്ങേറുന്നത്. മിക്ക അവസരങ്ങളിലും പോലീസിനു കാഴ്ചക്കാരുടെ റോളാണ്. ഇതിനു പുറമേയാണ് ചില ജീവനക്കാർ മദ്യപിച്ചശേഷം ബസ് സ്റ്റാൻഡിൽ തന്പടിക്കുകയും മുന്‍പുണ്ടായ പ്രശ്നങ്ങളുടെ പേരിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്യുന്നത്. ഇത്തരത്തിൽ പതിവായി പ്രശ്നം സൃഷ്ടിക്കുന്ന ചിലർ കഞ്ചാവ്, ലഹരി മരുന്ന് കേസുകളിൽ ഉൾപ്പെട്ടവരുമാണെന്ന് മറ്റ് ബസ് ജീവനക്കാർ പറയുന്നു.
കൂടുതൽ തർക്കവും നടക്കുന്നത് മൂലമറ്റം റൂട്ടിലുള്ള ജീവനക്കാർ തമ്മിലാണ്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ കൂടുതലായി സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ഇതിനിടെയാണ് ബസ് ജീവനക്കാരായ ചിലർ സ്റ്റാൻഡിൽ ഇത്തരത്തിലുള്ള വിളയാട്ടം നടത്തുന്നത്.
ബസുകളിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുതെന്നുള്ള മോട്ടോർ വാഹന വകുപ്പിന്റെ നിർദേശവും സ്വകാര്യ ബസുകളിൽ ജോലി ചെയ്യുന്നവർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എടുക്കണമെന്ന നിർദേശവും ഇവിടെ പാലിക്കപ്പെടുന്നില്ല.