മൂന്നാറിന്റെ അടിസ്ഥാന വികസനത്തിന് നടപടി സ്വീകരിക്കും: മന്ത്രി ബാലഗോപാൽ
1569786
Monday, June 23, 2025 11:35 PM IST
മൂന്നാർ: മൂന്നാറിന്റെ അടിസ്ഥാന വികസനങ്ങൾക്ക് നടപടി സ്വീകരിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. മൂന്നാറിൽ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ രാവിലെ മൂന്നാർ സർക്കാർ അതിഥി മന്ദിരത്തിൽ നിന്നും പുറപ്പെട്ട മന്ത്രി ആദ്യം ദേവികുളം സാമൂഹിക ആരോഗ്യകേന്ദ്രം സന്ദർശിച്ചു. ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് മികച്ച സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം നിർമിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പുമായി ആലോചിച്ച് കിഫ്ബിയുമായി ചർച്ച നടത്തി തുടർ നടപടികൾ സ്വീകരിക്കും.
2018ൽ പ്രളയത്തിൽ ഒലിച്ചു പോയ മൂന്നാർ ഗവണ്മെന്റ് കോളജിന് പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. മൂന്നാർ എൻജിനീയറിംഗ് കോളജ് ഐഎച്ച്ആർ ഡി ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മൂന്നാറിന്റെ പ്രത്യേകതയ്ക്കനുസരിച്ചുള്ള പുതിയ കോഴ്സുകൾ തുടങ്ങാൻ ശിപാർശചെയ്യും. മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ടൗണിൽ ഫ്ളൈ ഓവർ നിർമിക്കുന്നത് സർക്കാർ പരിഗണനയിലാണ്.
100 വർഷം പഴക്കമുള്ള റോഡുകളാണ് മൂന്നാറിലുള്ളത്. പ്രദേശത്തെ ജനപ്രതിനിധികളുടെയും ജനങ്ങളുടെയും ഏറെനാളത്തെ ആഗ്രഹമാണ് ഫ്ളൈ ഓവറെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. അഡ്വ. എ. രാജ എംഎൽഎ, സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ.കെ. വിജയൻ, മൂന്നാർ ഏരിയ സെക്രട്ടറി ആർ. ഈശ്വരൻ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് മിൻസി റോബിൻസണ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.