ഇൻഡോ-അമേരിക്കൻ വ്യാപാര കരാറിൽനിന്ന് സർക്കാർ പിൻമാറണമെന്ന്
1569791
Monday, June 23, 2025 11:35 PM IST
കട്ടപ്പന: രാജ്യത്തെ കർഷകരെ ദുരിതത്തിലേക്ക് തള്ളിവിടുന്ന ഇൻഡോ- അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാറിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ പ്രസിഡന്റ് വൈ. സി. സ്റ്റീഫൻ ആവശ്യപ്പെട്ടു.
അമേരിക്കൻ വിപണിയിൽ കെട്ടിക്കിടക്കുന്ന പാൽ, പാൽ ഉത്പന്നങ്ങൾ, കൃത്രിമ റബ്ബർ, സോയാബീൻ എണ്ണ, കോഴി - താറാവ് മാംസങ്ങൾ എന്നിവ നികുതിയില്ലാതെ ഇന്ത്യൻ വിപണിയിലേക്ക് ഇറക്കുമതി ചെയ്യുന്ന കരാർ 24 നാണ് ഒപ്പിടാൻ തീരുമാനിച്ചിരിക്കുന്നത്. ഇതു കേരളത്തിലെയും രാജ്യത്തെയും ലക്ഷക്കണക്കിന് റബർ, നാളികേരം, തേയില കർഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കും.
കരാർ നടപ്പാക്കുന്നത് കേരളത്തിലെ 15 ലക്ഷം ക്ഷീരകർഷകരെയും ക്ഷീര വ്യവസായ മേഖലയിൽ ജോലിചെയ്യുന്ന 54 ലക്ഷത്തിലേറെ ആളുകളെയും പ്രതികൂലമായി ബാധിക്കും.
വ്യവസ്ഥകൾ വെളിപ്പെടുത്താതെയും പാർലമെന്റിൽ ചർച്ച ചെയ്യാതെയും തിരക്കുപിടിച്ച് നടപ്പാക്കുന്ന കരാർ ലക്ഷക്കണക്കിന് ആളുകളെ ആത്മഹത്യയിലേക്ക് തള്ളിവിടും. കർഷകരുടെയും കർഷക സംഘടനകളുടെയും എതിർപ്പിനെ തുടർന്നാണ് അഞ്ചു വർഷമായി കരാർ നടപ്പാക്കാതിരുന്നത്. 24നാണ് അമേരിക്കൻ വാണിജ്യതല സംഘം കരാർ ഒപ്പിടാൻ ഇന്ത്യയിലെത്തുന്നത്.
രാജ്യത്ത് ഇതുവരെ നടപ്പാക്കിയ ആസിയാൻ, ഗാട്ട് ഉൾപ്പെടെയുള്ള 172 കരാറുകളുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ചെറുകിട, നാമമാത്ര കർഷകരാണ്. സ്വതന്ത്ര കരാറിന്റെ മറവിൽ കെനിയയിൽനിന്ന് വൻതോതിൽ കേരളത്തിലേക്ക് തേയിലപ്പൊടി ഇറക്കുമതി ചെയ്യുമെന്നും വൈ.സി. സ്റ്റീഫൻ ചൂണ്ടിക്കാട്ടി.