മഴക്കെടുതി: വൈദ്യുതി ബോർഡിന് നഷ്ടം ആറു കോടി
1570063
Tuesday, June 24, 2025 11:15 PM IST
തൊടുപുഴ: കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായ മഴക്കെടുതികളിൽ ജില്ലയിൽ വൈദ്യുതി ബോർഡിനുണ്ടായത് 5.94 കോടിയുടെ നഷ്ടം. പ്രതികൂല കാലാവസ്ഥയിലും ജീവനക്കാർ മികച്ച പ്രവർത്തനം നടത്തിയതുകൊണ്ടാണ് പരാതികളുടെ എണ്ണം വലിയ തോതിൽ കുറയ്ക്കാനായതെന്ന് തൊടുപുഴ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജനിയർ കെ. ഇന്ദിര അറിയിച്ചു.
മഴയിലും കാറ്റിലും ജില്ലയിലെ 1698 വൈദ്യുതി പോസ്റ്റുകൾക്ക് കേടുപാട് സംഭവിച്ചു. ഇതിൽ 1370 എണ്ണം എൽടി പോസ്റ്റുകളും 328 എണ്ണം എച്ച്ടി പോസ്റ്റുകളുമാണ്. മേയ് 23 മുതൽ ജൂണ് 20 വരെയുള്ള വൈദ്യുതി ബോർഡിന്റെ കണക്കുകൾ പ്രകാരമാണിത്. 3175 ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനത്തെയും മഴ ബാധിച്ചു. ഒരു ട്രാൻസ്ഫോർമർ വെള്ളം കയറി നശിച്ചു. 6,41,028 വൈദ്യുതി കണക്ഷനുകളിലെ വിതരണത്തെയും മഴയും കാറ്റും ബാധിച്ചു.
വൈദ്യുത ലൈനുകളിൽ മരം വീണ് വൈദ്യുതി മുടക്കമുണ്ടാകുന്ന സന്ദർഭങ്ങളിൽ ഇവ നീക്കം ചെയ്ത് വൈദ്യുതി പുനഃസ്ഥാപിക്കാൻ അധികമായി ജീവനക്കാരെ വിന്യസിച്ചിരുന്നു. ഉത്പാദന വിതരണ വിഭാഗങ്ങളിൽനിന്നാണ് ജില്ലയിലാകെ ജീവനക്കാരെ നിയോഗിച്ചത്. ഇതിനു പുറമേ കരാർ തൊഴിലാളികളുടെ സേവനവും ഉപയോഗപ്പെടുത്തി.
ഫയർഫോഴ്സ്, വനം തുടങ്ങിയ വകുപ്പുകളും നാട്ടുകാരും പ്രതിബന്ധങ്ങൾ നീക്കി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ സഹകരിച്ചു. വൈദ്യുതി പുനഃസ്ഥാപിക്കൽ പ്രവർത്തനങ്ങൾക്ക് ജില്ലയുടെ ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ പ്രതികൂലമാകാറുണ്ടെങ്കിലും വൈദ്യുതി മുടക്കം അനന്തമായി നീളുന്ന സ്ഥിതിവിശേഷം നിലവിലില്ലെന്നും അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് പരാതികൾ അറിയിക്കാൻ 1912 എന്ന ടോൾ ഫ്രീ നന്പറിലേക്കു വിളിക്കാം.
9496001912 എന്ന നന്പരിൽ വിളിച്ചോ വാട്സാപ്പ് സന്ദേശമയച്ചോ പരാതി രേഖപ്പെടുത്താം.
വൈദ്യുതി ലൈനുകൾ പൊട്ടിക്കിടക്കുന്നതോ മറ്റ് വൈദ്യുതി സംബന്ധമായ അപകടങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അധികൃതരെ 9496010101 എന്ന നന്പരിൽ അറിയിക്കാം. വൈദ്യുതി തടസം സംബന്ധിച്ച മുന്നറിയിപ്പുകൾ എസ്എംഎസ് മുഖേന ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കൾക്ക് ംൈ.സലെയ.ശി എന്ന വെബ്സൈറ്റ് സന്ദർശിച്ച് സ്വന്തം മൊബൈൽ നന്പർ അപ്ഡേറ്റ് ചെയ്യാം.