തോട്ടംമേഖലയെ സംരക്ഷിക്കാൻ പദ്ധതി തയാറാക്കും: മന്ത്രി രാജീവ്
1569793
Monday, June 23, 2025 11:35 PM IST
തൊടുപുഴ: ജില്ലയിൽ സംഘടിപ്പിച്ച പ്ലാന്േറഴ്സ് മീറ്റിൽ പങ്കെടുക്കാനെത്തിയ മന്ത്രി പി.രാജീവിനു മുന്നിൽ നിരന്നത് തോട്ടം മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ. കൃത്യമായ വേതനം, തോട്ടം മേഖലകളിലെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി, വൈദ്യുത ചാർജുകളിൽ ഇളവ്, തോട്ടം മേഖലയിലെ കൃഷിനാശങ്ങൾക്ക് നഷ്ടപരിഹാരം, വളർത്തുമൃഗങ്ങളെ വളർത്താൻ അനുമതി, ഗ്രീൻ ടീ ഉത്പാദനം തുടങ്ങി വിവിധ വിഷയങ്ങളാണ് തോട്ടം ഉടമകളും, തൊഴിലാളി പ്രതിനിധികളും കട്ടപ്പനയിൽ മന്ത്രി പങ്കെടുത്ത മീറ്റിൽ അവതരിപ്പിച്ചത്. ഇന്നലെ രാവിലെ ഏലം തോട്ടം ഉടമകളുമായും ഉച്ചയ്ക്ക് ശേഷം തേയില, കാപ്പി, റബർ പ്ലാന്റേഷൻ കർഷകരുമായും തോട്ടം ഉടമകളുമായും മന്ത്രി ആശയ വിനിമയം നടത്തി.
തോട്ടംമേഖല പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. തോട്ടങ്ങളിൽ ഡ്രയർ, പ്രോസസിംഗ് യൂണിറ്റ് നിർമാണ പ്രവർത്തനങ്ങൾക്ക് വിവിധ വകുപ്പുകൾ ചട്ട ഭേദഗതി വരുത്തണം. അതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വകുപ്പ് തല യോഗം ചേർന്ന് പരിഹാരം കാണും. തോട്ടം മേഖലയിലെ കൃഷി നാശം സംബന്ധിച്ച് കൃഷി വകുപ്പാണ് നടപടി സ്വീകരിക്കണ്ടതെന്നും ബന്ധപ്പെട്ട വിഷയം വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തും. ജിഎസ്ടി, വന്യമൃഗശല്യം തുടങ്ങിയ വിഷയങ്ങൾ കേന്ദ്രസർക്കാർ നിയമ പരിധിയിൽ വരുന്നതാണെന്നും ഇതിൽ നിയമഭേദഗതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തു നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്ലാന്േറഴ്സ് മീറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. തോട്ടം മേഖലയിലെ കോടതി കേസുകളുമായി ബന്ധപ്പെട്ട് പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും കാർഡമം ഹിൽസ് വനഭൂമിയാണെന്ന വനം വകുപ്പിന്റെ അവകാശവാദം സംബന്ധിച്ച് പ്രത്യേക ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എം.എം. മണി എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, നഗരസഭാ ചെയർപേഴ്സണ് ബീനാ ടോമി, വൈസ് ചെയർമാൻ കെ.ജെ. ബെന്നി, കൗണ്സിലർ സിജോ മോൻ ജോസ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി.വർഗീസ്, അസോസിയേഷൻ ഓഫ് പ്ലാന്േറഴ്സ് ഇൻ കേരള ചെയർമാൻ പ്രിൻസ് തോമസ് ജോർജ്, സംസ്ഥാന പ്ലാന്റേഷൻ ബിസിനസ് അഡ്വൈസറി കമ്മിറ്റി അംഗം സ്റ്റനി പോത്തൻ എന്നിവർ പ്രസംഗിച്ചു.