തെക്കുംഭാഗം-ആനക്കയം റൂട്ടിൽ ബസ് സർവീസിനായി ആവശ്യം ശക്തം
1569788
Monday, June 23, 2025 11:35 PM IST
തൊടുപുഴ: തെക്കുംഭാഗം -അഞ്ചിരി -ആനക്കയം റൂട്ടിൽ നേരത്തേ ഉണ്ടായിരുന്ന ബസ് സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. നേരത്തേ മൂന്നു സ്വകാര്യബസുകളും ഒരു കെഎസ്ആർടിസിയും ഇതുവഴി സർവീസ് നടത്തിയിരുന്നു. കോവിഡ് കാലത്ത് ബസുകൾ സർവീസ് നിർത്തിയ ശേഷം ഇതുവഴിയുള്ള സർവീസുകൾ വീണ്ടും ആരംഭിക്കാൻ നടപടി ഉണ്ടായിട്ടില്ല. ഇപ്പോൾ രാവിലെ 10ന് സ്വകാര്യബസിന്റെ ഒരു ട്രിപ്പ് മാത്രമാണ് ഓടുന്നത്. സ്കൂൾ സമയത്തുൾപ്പെടെ ബസ് സർവീസ് ഇല്ലാത്തതിനാൽ യാത്രക്കാരും വിദ്യാർഥികളും ഏറെ ബുദ്ധിമുട്ടിലാണ്. സ്വന്തമായി വാഹനം ഇല്ലാത്തവർ ഇപ്പോൾ ഓട്ടോ വിളിച്ചും മറ്റും യാത്ര ചെയ്യേണ്ട ഗതികേടിലാണ്.
നേരത്തേ ഇതുവഴി സ്വകാര്യ ബസുകൾ ഏഴു ട്രിപ്പും കെഎസ്ആർടിസി നാലു ട്രിപ്പുകളും നടത്തിയിരുന്നു. എന്നാൽ, ഇപ്പോൾ ആകെയുള്ള ഒരു സർവീസ് രാവിലെ പോയാൽ പിന്നെ യാത്രക്കാർക്ക് ടാക്സി വാഹനങ്ങളും കാൽനടയും മാത്രമാണ് ആശ്രയം. അഞ്ചിരി റൂട്ടിൽ ഏതാനും ട്രിപ്പുകൾ അനുവദിച്ച് യാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കാൻ ഗതാഗതവകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇതിനിടെ തെക്കുംഭാഗം - ഇഞ്ചിയാനി വഴി പുതുതായി മൂന്നു സ്വകാര്യബസുകൾക്കുകൂടി പെർമിറ്റ് നൽകാനുള്ള നീക്കം ആരംഭിച്ചതായി പറയുന്നു. ഇതിനുള്ള അപേക്ഷകൾ ആർടിഎ ബോർഡിനു നൽകിയിട്ടുണ്ട്. ഇഞ്ചിയാനി വഴി ആനക്കയത്തിന് നിലവിൽ ആറു സ്വകാര്യ ബസ് സർവീസുകളും കെഎസ്ആർടിസി മൂന്നു സർവീസുകളും ട്രിപ്പുകളും ഓടുന്നുണ്ട്. ഇതിനിടയിൽ പുതുതായി ഇതുവഴി കൂടുതൽ ട്രിപ്പുകൾ ആരംഭിച്ച് നിലവിലുള്ള സർവീസുകൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം