മുട്ടം, മൂലമറ്റം മേഖലകളിൽ വ്യാപക നാശം
1570606
Thursday, June 26, 2025 11:33 PM IST
മുട്ടം: കനത്ത മഴയെ തുടർന്ന് വീട് ഇടിഞ്ഞുതാഴ്ന്നു. മുട്ടം പഞ്ചായത്തിൽ മാത്തപ്പാറ ഐഎച്ച്ഡിപി കോളനിയിൽ വട്ടക്കുഴിയിൽ വി. സി. പീറ്ററിന്റെ വീടാണ് ഇടിഞ്ഞുതാഴ്ന്നത്.
ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പീറ്ററും ഭാര്യ സുജിയും മക്കളും വീടിനുള്ളിൽ കിടന്നുറങ്ങുന്നതിനിടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ അടുക്കള ഭാഗം ഇടിഞ്ഞു താഴേക്ക് വീഴുന്നതാണ് കണ്ടത്. തുടർന്ന് മുറിയും മുൻവശവും ഇടിഞ്ഞുതാഴ്ന്നു.
പ്രദേശവാസികൾ സ്ഥലത്തെത്തി രക്ഷാ ്രവർത്തനം നടത്തി. മുട്ടം വില്ലേജ്, പോലീസ് അധികൃതരും സ്ഥലത്തെത്തി.
അറക്കുളം അശോക കവലയിൽ സുഭദ്ര ബാലചന്ദ്രന്റെ വീട്ടിൽ വെള്ളം കയറി നശിച്ചു. അടുക്കളയിലും വീടിനകത്തും വെള്ളം കയറി അടുക്കളയും അതിനോട് ചേർന്നുള്ള സംരക്ഷണഭിത്തിയും തകർന്നു. സമീപ പ്രദേശങ്ങളിലുള്ള വീടുകളിലും നാശ നഷ്ടംസംഭവിച്ചു.
കുളമാവിന് സമീപം തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിലേക്ക് മരം വീണ് ഗതാഗതം മുടങ്ങി. മൂലമറ്റം അഗ്നിരക്ഷാ സേനയെത്തി മരം വെട്ടിമാറ്റി. പന്നിമറ്റം ചപ്പാത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ഇതു വഴിയുള്ള ഗതാഗതം മുടങ്ങി.
കനത്ത മഴയെ തുടർന്ന് കുടയത്തൂർ പാലയ്ക്കാത്തൊട്ടിയിൽ തങ്കമ്മ കൃഷ്ണന്റെ വീട്ടിൽ വെള്ളം കയറി. സമീപത്തെ തോട്ടിൽ നിന്നാണ് വെള്ളം വീട്ടിലേക്ക് എത്തിയത്. വീടിന്റെ അടുക്കള വരെ വെള്ളമെത്തി.
വീട്ടുപകരണങ്ങൾ എല്ലാം മാറ്റിയതിനാൽ അവയ്ക്ക് നാശം സംഭവിച്ചില്ല. വെള്ളിയാമറ്റം പഞ്ചായത്തിലെ നാളിയാനി - കുളമാവ് റേഡിൽ മണ്ണിടിഞ്ഞ് കൂറ്റൻ പാറയും മണ്ണും റോഡിൽ പതിച്ച് ഗതാഗതം പൂർണമായി നിലച്ചു.
ദേശീയപാതയിൽ
മണ്ണിടിഞ്ഞ്
ഗതാഗതം തടസപ്പെട്ടു
ചെറുതോണി: അടിമാലി - കുമളി ദേശീയപാതയിൽ ഇടുക്കി ഡാം ടോപ്പിന് സമീപം വെള്ളക്കുത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. വന്മരം ഉൾപ്പെടെ കടപുഴകി ഇടിഞ്ഞുവീണ മണ്ണിനൊപ്പം റോഡിൽ പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞതിനെ തുടർന്ന് രണ്ടു മണിക്കൂർ ഗതാഗതം തടസപെട്ടു. ഇടുക്കി അഗ്നിരക്ഷാസേന എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഇടിഞ്ഞുവീണ മണ്ണ് മാറ്റാൻ സാധിച്ചില്ല. വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും ഇവിടെ അപകട ഭീഷണി നിലനിൽക്കുകയാണ്.
വീടിന്റെ സംരക്ഷണഭിത്തി തകർന്നു
കട്ടപ്പന : കട്ടപ്പന റേഷൻകട കുന്തളംപാറയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്ന് അയൽവാസിയുടെ വീട്ടിലേക്ക് പതിച്ചു. രാമനാട്ട് സനോജ് ജോസഫിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം ഉണ്ടായത്.
കൽക്കെട്ടും മണ്ണും സനോജിന്റെ വീടിന് താഴ്ഭാഗത്ത് സ്ഥിതിചെയ്യുന്ന സിബി ജോസഫിന്റെ വീട്ടിലേക്കാണ് പതിച്ചത്. ഈ സമയം വീട്ടുകാർ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് വീട്ടിൽ നിന്നും ആളുകൾ ഓടിമാറുകയായിരുന്നു.ഇടിഞ്ഞുവന്ന കൽക്കെട്ടും കോൺക്രീറ്റ് വസ്തുക്കളും സിബി ജോസഫിന്റെ വീടിന്റെ ഭിത്തിയിൽ പതിച്ചു നിൽക്കുകയാണ്. ജനൽചില്ലുകൾ തകർന്നതല്ലാതെ മറ്റു വലിയ നാശനഷ്ടങ്ങൾ ഉണ്ടായില്ല. എന്നാൽ, വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായാൽ ഇരു വീടുകൾക്കും വലിയ അപകടം ഉണ്ടായേക്കും. നിലവിൽ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് മണ്ണിടിഞ്ഞ ഭാഗം മൂടി, ഇടിച്ചിൽ തടയാനുള്ള ശ്രമങ്ങളാണ് നാട്ടുകാർ നടത്തിയത്.