ചിന്നക്കനാലിലെ കൈയേറ്റഭൂമി സർക്കാർ ഏറ്റെടുത്തു
1570584
Thursday, June 26, 2025 11:32 PM IST
രാജാക്കാട്: ചിന്നക്കനാൽ വില്ലേജിൽ വെലക്ക് 70 ഏക്കർ റോഡിന് ഇരുവശത്തുമായി ഏഴ് ആളുകൾ കൈവശപ്പെടുത്തിയിരുന്ന സർക്കാർ ഭൂമിയും ചിന്നക്കനാൽ സൂര്യനെല്ലി റോഡിനോട് ചേർന്ന് അഞ്ച് ആളുകൾ കൈവശപ്പെടുത്തിയിരുന്ന ഭൂമിയും സർക്കാർ ഏറ്റെടുത്തു.
വെലക്ക് 70 ഏക്കർ റോഡിന് സമീപം സർവേ നന്പർ 524 മുതൽ 529 വരെയുള്ള 2.88 ഏക്കറോളം ഭൂമി 2000 ൽ വ്യാജ പ്രമാണങ്ങൾ ചമച്ച് ഏഴു പേർ കൈവശപ്പെടുത്തിയതായാണ് റവന്യു അധികൃതർ പറയുന്നത്.
വള്ളിയമ്മ എന്ന പേരിൽ ഈ ഭൂമിക്ക് പട്ടയവും സൃഷ്ടിച്ചു. മൂന്നാർ ദൗത്യകാലത്താണ് ഈ ഭൂമിയിലെ കൈയേറ്റം കണ്ടെത്തിയത്. എന്നാൽ, കൈവശക്കാർ ഹൈക്കോടതിയെ സമീപിച്ചതിനാൽ ഒഴിപ്പിക്കൽ നടപടികൾ വൈകി. കൈയേറ്റക്കാർക്ക് എതിരായി കോടതിയുടെ അന്തിമവിധി വന്നതോടെയാണ് സോണിയ എലിസബത്ത്, റാണി തങ്കച്ചൻ, ബോബി സക്കറിയ, പ്രമോദ് ജോസഫ്, ഗ്രേസ് തോമസ്, തോമസ് മാത്യു, ജോസ് ജോസഫ് എന്നിവർ കൈവശം വച്ചിരുന്ന ഭൂമി ഏറ്റെടുത്തത്.
ചിന്നക്കനാൽ സൂര്യനെല്ലി റോഡിന് സമീപം സർവേ നമ്പർ 510ലും 517 ലും ഉൾപ്പെടുന്ന 9.53 ഏക്കറോളം ഭൂമിയിലെയും കൈയേറ്റം റവന്യു വിഭാഗം ഇന്നലെ ഒഴിപ്പിച്ചു.
സിപിഎം ശാന്തൻപാറ ഏരിയ കമ്മിറ്റിയംഗം വി.എക്സ്. ആൽബിൻ കൈവശംവച്ചിരുന്ന 2.80 ഏക്കർ ഭൂമിയും ഇതിൽ ഉൾപ്പെടുന്നു. ചക്കുപള്ളം സ്വദേശിയായ സിബി തോമസ്, മുംബൈ സ്വദേശി അൻഷുൽ സിനോയ്, തിരുവനന്തപുരം സ്വദേശി ബാബുരാജ്, എറണാകുളം സ്വദേശി അനിൽ ജേക്കബ് എന്നിവരാണ് ഈ ഭൂമി കൈവശം വച്ചിരുന്ന മറ്റുള്ളവർ.