വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: അങ്കണവാടി ജീവനക്കാർക്ക് അവധി നിഷേധിച്ചു
1570602
Thursday, June 26, 2025 11:33 PM IST
ചെറുതോണി : ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചെങ്കിലും അങ്കണവാടികൾ തുറക്കാനുള്ള സിഡിപിഒയുടെ നിർദേശം വിവാദമായി. വിദ്യാർത്ഥികൾ എത്തിയിരുന്നില്ലെങ്കിലും ജീവനക്കാർ അങ്കണവാടിയിലെത്തി. കനത്ത കാറ്റും മഴയും മൂലം അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളപ്പോൾ അങ്കണവാടികളിൽ തങ്ങൾ സുരക്ഷിതരല്ലെന്നാണ് ജീവനക്കാർ പറയുന്നത്. കഴിഞ്ഞ തവണ കളക്ടർ അവധി നല്കിയ ദിവസമാണ് കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരി അങ്കണവാടി കെട്ടിടത്തിന്റെ സീലിംഗ് ഇളകിവീണ് ഹെൽപ്പർക്ക് പരിക്കേറ്റത്.
മണ്ണിടിച്ചിലും അപകടസാധ്യതയുമുള്ള മേഖലകളിലാണ് ഹൈറേഞ്ചിലെ അങ്കണവാടികളിൽ ഏറിയപങ്കും സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ജീവൻ പണയം വച്ചാണ് ജീവനക്കാർ അങ്കണവാടിയിൽ എത്തുന്നത്. അപകടം പറ്റിയാൽ ചികിത്സയ്ക്കാവശ്യമായ ഇൻഷുറൻസ് സംവിധാനമോ മറ്റു സൗകര്യങ്ങളോ ഇവർക്ക് ഏർപ്പെടുത്തിയിട്ടില്ല. പ്രതികൂല സാഹചര്യങ്ങളിൽ അങ്കണവാടി ജീവനക്കാരെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ജോലി ചെയ്യാൻ നിർബന്ധിക്കുന്ന മേലുദ്യോഗസ്ഥരുടെ നടപടി തിരുത്തണമെന്നാണ് ജീവനക്കാരും ജനങ്ങളും ആവശ്യപ്പെടുന്നത്