കലിയടങ്ങാതെ കാലവർഷം; ജില്ല അതീവ ജാഗ്രതയിൽ
1570607
Thursday, June 26, 2025 11:33 PM IST
തൊടുപുഴ: ജില്ലയിൽ ഇടതടവില്ലാതെ കാലവർഷം തിമിർത്ത് പെയ്തതോടെ പലഭാഗങ്ങളും മഴക്കെടുതികളുടെ പിടിയിലായി. ബുധനാഴ്ച വൈകുന്നേരം ശക്തമായി തുടങ്ങിയ മഴ ഇന്നലെ പുലർച്ചയോടെ തെല്ല് ശമിച്ചെങ്കിലും വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമോ അതിശക്തമോ ആയ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്നലെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ശക്തമായ തോതിൽ മഴ പെയ്തതായാണ് കണക്ക്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ ശരാശരി 111.66 മില്ലിമീറ്റർ മഴയാണ് ജില്ലയിലാകെ ലഭിച്ചത്. പീരുമേട് താലൂക്കിലാണ് ഏറ്റവും ഉയർന്ന തോതിൽ മഴ പെയ്തത്. 148.1 മില്ലിമീറ്റർ. കുറവ് ഉടുന്പൻചോലയിലും. ഇവിടെ 45 മില്ലിമീറ്റർ മഴ ലഭിച്ചു.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ജീവനക്കാർ അലർട്ടുകൾ പിൻവലിക്കുന്നതുവരെ ആസ്ഥാനം വിട്ടുപോകാൻ പാടില്ലെന്ന് ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്. മലങ്കര അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നിരിക്കുകയാണ്. വിവിധയിടങ്ങളിൽ കനത്ത കാറ്റിലും മഴയിലും മരം വീണ് നാശനഷ്ടമുണ്ടായി.
മഴ അതിശക്തമായതോടെ തൊടുപുഴയാർ നിറഞ്ഞൊഴുകുകയാണ്. തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിലെ താഴത്തെ നിലയിലെ പാർക്കിംഗ് ഏരിയായിൽ വെള്ളം കയറി. ജലനിരപ്പ് ഉയർന്നതോടെ ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ നീക്കി. തൊടുപുഴ സെൻട്രൽ ജുമാ മസ്ജിദ്, കാഞ്ഞിരമറ്റം - മുതലിയാർമഠം റോഡ്, ആനക്കൂട് ഭാഗത്തെ റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. അരിക്കുഴ മൂഴിക്കൽ ക്ഷേത്രത്തിന് സമീപവും വലിയ വെള്ളക്കെട്ടുണ്ടായി.
മുതലിയാർമഠത്ത് അഞ്ചു വീടുകളിൽ രാവിലെ വെള്ളം കയറി. ഇവിടെ താമസിച്ചിരുന്നവരെ മുതലിയാർ മഠം ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി പാർപ്പിച്ചു. വെങ്ങല്ലൂർ നടയിൽക്കാവ് ക്ഷേത്രത്തിന് സമീപത്തെ വീടുകളിലും കാരിക്കോട് തോടിന് സമീപത്തെ വീടുകളിലും വെള്ളം കയറി.