മൂവാറ്റുപുഴ : ഇടുക്കി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് മൂവാറ്റുപുഴയിൽ സ്നേഹോഷ്മള സ്വീകരണം. മൂവാറ്റുപുഴ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേയും നഗരസഭയിലേയും വിവിധ കേന്ദ്രങ്ങളിലും കന്പനികളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി ജോയ്സ് വോട്ടഭ്യർഥിച്ചു.
രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങൾ അട്ടിമറിയ്ക്കുന്ന തരത്തിൽ കേന്ദ്ര സർക്കാർ ഏജൻസികളെയെല്ലാം വരുതിയിലാക്കി ഭയാനകമായ നില സൃഷ്ടിക്കുകയാണെന്ന ആശങ്കയാണ് ജോയ്സ് പങ്കുവച്ചത്. രാവിലെ മൂവാറ്റുപുഴ നിർമല ആശുപത്രി, എംസിഎസ് ആശുപത്രി എന്നിവിടങ്ങളിൽ ജീവനക്കാരേയും രോഗികളേയും സന്ദർശിച്ചായിരുന്നു പര്യടനത്തിന്റെ തുടക്കം. തുടർന്ന് പേഴയ്ക്കാക്കാപ്പിള്ളി പായിപ്ര കവലയിൽ എത്തിയ ജോയ്സിനെ വാദ്യമേളങ്ങളോടെ വരവേറ്റു. വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ജാമിയ ബദ്രിയ അറബി കോളജിലെത്തി വോട്ടഭ്യർഥിച്ചു.
തയ്യൽ സ്ഥാപനം, പായിപ്ര സ്കൂൾപടി കവല, മാനാറി കാഞ്ഞിരക്കാട്ട് കാവ് എന്നിവിടങ്ങളും സന്ദർശിച്ചു. കശുവണ്ടി കന്പനികൾ, വെളിച്ചെണ്ണ കന്പനി, സേഫ് കെയർ ടെക്നോളജി, ഈസ്റ്റ് മാറാടി ഡെന്റ് മാക്സ് എന്നീ സ്ഥാപനങ്ങളിലെത്തി ജീവനക്കാരുമായും തൊഴിലാളികളുമായും സംവദിച്ചു. ഇതിനിടെ മൂവാറ്റുപുഴയിൽ പത്രസമ്മേളനം നടത്തി. തുടർന്ന് വാളകം കവലയിൽ വ്യാപാര കേന്ദ്രങ്ങളും തൊഴിലിടങ്ങളും സന്ദർശിച്ച് ആവോലി പഞ്ചായത്തിലെ അടൂപറന്പ്, ആനിക്കാട് തിരുവുംപ്ലാവിൽ ക്ഷേത്രം, വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജ് എന്നിവിടങ്ങളും ആനിക്കാട് ചിറപ്പടിയിലെ വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചു.
ചെങ്ങറ കോളനി, മൂവാറ്റുപുഴ ഹൗസിംഗ് ബോർഡ്, പായിപ്ര മാനാറി എന്നിവിടങ്ങളിൽ കുടുംബയോഗങ്ങളിൽ ജോയ്സ് പ്രസംഗിച്ചു. എൽഡിഎഫ് നേതാക്കളായ പി.എം. ഇസ്മയിൽ, ബാബു പോൾ, ജോണി നെല്ലൂർ, എൽദോ എബ്രഹാം എന്നിവരും ഒപ്പമുണ്ടായി. നാളെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ജോയ്സ് ജോർജ് പര്യടനം നടത്തും.