മൂവാറ്റുപുഴ: നോന്പുതുറക്കുള്ള മലബാർ വിഭവങ്ങൾ റമദാൻ വിപണിയിലെ തെരുവോരങ്ങൾ കൈയടക്കി. കണ്ണൂരിൽ നിന്നടക്കമുള്ള നോന്പുതുറ പലഹാരങ്ങളാണ് ഇപ്പോൾ കിഴക്കൻ മേഖലയിൽ പ്രിയമായിരിക്കുന്നത്. കഴിഞ്ഞ റമദാൻ കോവിഡിന്റെ പിടിയിലമർന്നിരിക്കുകയായിരുന്നു. എന്നാൽ ഇക്കുറി കോവിഡ് നിയന്ത്രണങ്ങളില്ലാത്തതിനാൽ തെരുവോരങ്ങളിൽ നോന്പുതുറ വിഭവങ്ങൾ വിൽപ്പനയ്ക്കായി ഒരുക്കിയിരിക്കുകയാണ്.
ഹോട്ടലുകളിലും ബേക്കറികളിലുമുൾപ്പടെ ഏതുതരം വിഭവങ്ങളും തയാറാണ്. മുൻകാലങ്ങളിൽ നോന്പുതുറക്കുള്ള വിഭവങ്ങൾ വീടുകളിൽതന്നെ തയാറാക്കൽ ഒരു ഹരമായിരുന്നു. എന്തെങ്കിലും ഒരു ചെറിയ പലഹാരമെങ്കിലും ഒരുക്കിയിരുന്നു. എന്നാൽ, പല വീടുകളിൽനിന്നും ഈ ശീലങ്ങൾ മാറിത്തുടങ്ങി.
വിപണികളിൽ ഇവ സുലഭമായതോടെയാണിത്. നേരത്തേ വീട്ടിലെ മുതിർന്ന സ്ത്രീകളുടെ നേതൃത്വത്തിലാണ് വിഭവങ്ങൾ ഒരുക്കിയിരുന്നത്. കാലം മാറിയതോടെ രീതികളും മാറി. ഇപ്പോൾ പാചകം ചെയ്യുന്നതിൽനിന്ന് പലരും പിന്മാറി.
പ്രധാനപ്പെട്ട ജംഗ്ഷനുകളിലെല്ലാം ഇത്തരം തെരുവോര വ്യാപാരം പൊടിപൊടിക്കുകയാണ്. മൂവാറ്റുപുഴ നഗരത്തിൽ വെള്ളൂർക്കുന്നം, ഇഇസി മാർക്കറ്റ് റോഡ്, കീച്ചേരിപടി, മാർക്കറ്റ് ബസ് സ്റ്റാന്ഡ്, പെരുമറ്റം, ചാലിക്കടവ് ജംഗ്ഷൻ, എംസി റോഡിൽ വാഴപ്പിള്ളി, പുളിഞ്ചുവട്, പള്ളിപ്പടി, സബൈൻ പടി, പേഴയ്ക്കാപ്പിള്ളി, പള്ളിച്ചിറങ്ങര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നോന്പുതുറ വിഭവങ്ങളുടെ വിൽപ്പന നന്നായി നടക്കുന്നുണ്ട്.
ഉച്ചകഴിഞ്ഞ് രണ്ടോടെ തെരുവോരങ്ങളിൽ കച്ചവടത്തിനായി വിഭവങ്ങൾ അണിനിരത്തും. ലൈവായി പലഹാരങ്ങൾ ഉണ്ടാക്കി നൽകുന്നവരുമുണ്ട്. വൈകുന്നേരം മൂന്നു മുതലാണ് തകൃതിയായ കച്ചവടം ആരംഭിക്കുന്നത്. ആറരയോടെ പലഹാരങ്ങൾ എല്ലാം വിറ്റഴിച്ച് നോന്പ് തുറക്കായി വിൽപ്പനക്കാരും പോകുന്നത് റമദാൻ മാസത്തെ പ്രത്യേകതയാണ്.
മലബാർ നോന്പുതുറ വിഭവങ്ങൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ. ഏതെടുത്താലും 10 രൂപ, ഉന്നക്കായ, ചിക്കൻ സമോസ, ബീഫ് സമോസ, പഴം നിറച്ചത്, ചട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി, കായ്പോള, കിളിക്കൂട്, കട്ലറ്റ്, നെയ് പത്തിരി, കല്ലുമ്മകായ തുടങ്ങിയ വിഭവങ്ങളാണ് വഴിയോരങ്ങളിൽ വിൽപ്പന പൊടിപൊടിക്കുന്നത്.