അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കി പുതിയ സെൻസസ് നടത്താൻ ഉത്തരവിട്ട് ഡോണൾഡ് ട്രംപ്
പി.പി, ചെറിയാൻ
Saturday, August 9, 2025 7:51 AM IST
വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കി പുതിയ സെൻസസ് നടത്താൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. 2020ലെ സെൻസസിലുണ്ടായ പിഴവുകൾ തിരുത്താനും യുഎസ് കോൺഗ്രസിലെ പ്രാതിനിധ്യം കൂടുതൽ കൃത്യമാക്കാനും വേണ്ടിയാണ് ഈ നടപടി.
സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. ’അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ സെൻസസിൽ ഉൾപ്പെടുത്തില്ല,’ അദ്ദേഹം കുറിച്ചു. ഈ തീരുമാനം രാജ്യത്തിന്‍റെ ജനസംഖ്യാ കണക്കെടുപ്പിൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ.
2020ലെ സെൻസസിൽ വ്യാപകമായ പിഴവുകൾ സംഭവിച്ചിരുന്നുവെന്ന് സെൻസസ് ബ്യൂറോ തന്നെ സമ്മതിച്ചിട്ടുണ്ട്. രാജ്യത്തെ 14 സംസ്ഥാനങ്ങളിലെ കണക്കെടുപ്പുകൾ തെറ്റായിരുന്നെന്നും ചില സംസ്ഥാനങ്ങളിൽ ജനസംഖ്യ കൂടിയും മറ്റു ചിലയിടങ്ങളിൽ കുറഞ്ഞും കണക്കാക്കപ്പെട്ടിട്ടുണ്ടെന്നും ബ്യൂറോ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഈ പിഴവുകൾ എവിടെയാണ് സംഭവിച്ചതെന്ന് കൃത്യമായി അവർക്ക് പറയാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ സെൻസസിന് ട്രംപ് ഉത്തരവിട്ടിരിക്കുന്നത്. പുതിയ നീക്കം പരമ്പരാഗത സെൻസസ് രീതികളിൽ നിന്നുള്ള വലിയൊരു മാറ്റമാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ചരിത്രപരമായി, പൗരത്വ പദവി പരിഗണിക്കാതെ രാജ്യത്ത് താമസിക്കുന്ന എല്ലാവരെയും സെൻസസിൽ ഉൾപ്പെടുത്തിയിരുന്നു.