കാലിഫോർണിയയിൽ ഐസിഇ പട്രോളിംഗ് തുടരാൻ ട്രംപിന് അനുമതി നൽകി സുപ്രീംകോടതി
പി.പി. ചെറിയാൻ
Friday, September 12, 2025 7:26 AM IST
കാലിഫോർണിയ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയം അനുസരിച്ച് സൗത്തേൺ കലിഫോർണിയയിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഏജന്റുമാർക്ക് റോന്തുചുറ്റാൻ യുഎസ് സുപ്രീം കോടതിയുടെ അനുമതി. ഒരു വിശദീകരണവുമില്ലാതെയാണ് കോടതി ഈ തീരുമാനം എടുത്തത്.
ഏഴ് കൗണ്ടികളിൽ മാത്രമാണ് ഈ തീരുമാനം നിലവിലുള്ളതെങ്കിലും, സമാന രീതിയിലുള്ള നടപടികൾ മറ്റ് പ്രദേശങ്ങളിലും വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ, ലോസ് ആഞ്ചലസിന് ചുറ്റും മുഖംമൂടി ധരിച്ച ഐസിഇ ഏജന്റുമാർ ലത്തീനോ വംശജരെ തടഞ്ഞുനിർത്തി അവരുടെ രേഖകൾ പരിശോധിച്ചത് നാലാം ഭേദഗതിയുടെ ലംഘനമാണെന്ന് കീഴ് കോടതികൾ വിലയിരുത്തിയിരുന്നു.
എന്നാൽ, സുപ്രീം കോടതി ഈ നിലപാട് തള്ളി. ഈ വർഷം ജൂലൈ വരെ, കുടിയേറ്റ കോടതികൾ 417,631 പേരെ നാടുകടത്താൻ ഉത്തരവിട്ടു. 2025 സാമ്പത്തിക വർഷത്തിൽ നാടുകടത്തപ്പെട്ടവരിൽ 90,910 പേരും മെക്സിക്കോയിൽ നിന്നുള്ളവരാണ്, കൂടാതെ ഹോണ്ടുറാസ് (61,536), ഗ്വാട്ടിമാല (59,508) എന്നിവിടങ്ങളിൽ നിന്നുള്ളവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
ഇമിഗ്രേഷൻ കോടതിയിൽ ഹാജരാകുന്നവരിൽ ഭൂരിഭാഗം പേർക്കും അഭിഭാഷകന്റെ സഹായം ലഭിക്കുന്നില്ല. ജൂലൈയിൽ നാടുകടത്തൽ ഉത്തരവ് ലഭിച്ചവരിൽ 21.3 ശതമാനം പേർക്ക് മാത്രമാണ് അഭിഭാഷകരുണ്ടായിരുന്നത്. ട്രംപ് അധികാരമേറ്റ 2025 ജനുവരി 28 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കണക്കനുസരിച്ച്, ഐസിഇ ഏജന്റുമാർ 195,249 പേരെ അറസ്റ്റ് ചെയ്യുകയും 197,526 പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് 24 വരെയുള്ള കണക്കുകൾ പ്രകാരം കസ്റ്റഡിയിൽ 61,226 ആളുകളുണ്ട്, അതിൽ 70.3 ശതമാനം പേർക്കും ക്രിമിനൽ പശ്ചാത്തലമില്ല. 2015 വരെ, ഏഷ്യൻ വംശജരായ രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചിരുന്നു.
പക്ഷേ നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിൽ ലാറ്റിനോ വംശജരാണ് കൂടുതൽ. കസ്റ്റഡിയിലുള്ള കറുത്ത വർഗക്കാർ മറ്റ് കുടിയേറ്റക്കാരെ അപേക്ഷിച്ച് കൂടുതൽ ദുരുപയോഗം നേരിടുന്നുവെന്ന് ഒരു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഐസിഇ കസ്റ്റഡിയിലുള്ള മൊത്തം ജനസംഖ്യയുടെ 6 ശതമാനം മാത്രമാണ് കറുത്ത വർഗക്കാർ എങ്കിലും, ദുരുപയോഗം സംബന്ധിച്ച പരാതികളിൽ 28 ശതമാനം വരുന്നത് അവരിൽ നിന്നാണ്.