വത്തിക്കാനു പിന്നാലെ അയർലൻഡിലും ദേവാലയം അശുദ്ധമാക്കാൻ ശ്രമം
ജയ്സൺ കിഴക്കയിൽ
Tuesday, October 14, 2025 9:55 AM IST
ഡബ്ലിൻ: വത്തിക്കാനു പിന്നാലെ അയർലൻഡിലും ദേവാലയം അശുദ്ധമാക്കാൻ ശ്രമം. കഴിഞ്ഞദിവസം വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസലിക്ക അൾത്താര അശുദ്ധമാക്കാൻ ശ്രമിച്ച ഒരാളെ പിടികൂടിയിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണം കത്തോലിക്കാ രാജ്യമായ അയർലൻഡിൽ കൗമാരക്കാരായ പെൺകുട്ടികൾ അടങ്ങുന്ന സംഘം ദേവാലയം അശുദ്ധമാക്കി വിശുദ്ധ കുർബാന അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കോർക്ക് വിൽട്ടൺ സെന്റ് ജോസഫ്സ് ദേവാലയത്തിൽ ഞായറാഴ്ച വൈകുന്നേരം മലയാളി വൈദികൻ ഫാ. ജിൽസൺ കോക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെയാണ് സംഭവം.
സീറോമലബാർ സഭ വിശ്വാസികളായ 750 ഓളം പേർ കുർബാന കാണുന്നതിനിടെ പ്രധാന കവാടത്തിലൂടെ എത്തിയ ആറോളം വരുന്ന സംഘവും പള്ളിയുടെ വലതുഭാഗത്ത് കൂടി ഭിന്നശേഷിക്കാരനായി അഭിനയിച്ചു മുൻഭാഗത്ത് എത്തിയ യുവാവും ചേർന്നാണ് കുർബാന അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്.
ഇവർ അറബ് വംശജരാണെന്നാണ് സംശയിക്കുന്നതെന്ന് വിശ്വാസികൾ ദീപികയോട് പറഞ്ഞു. രണ്ട് ക്രച്ചസുമായാണ് ഭിന്നശേഷിക്കാരനായി അഭിനയിച്ച യുവാവ് പള്ളിക്കകത്തേക്ക് പ്രവേശിച്ചത്. ഇയാൾ വാതിലിന് സമീപത്ത് വെച്ചിരുന്ന ഹനാൻവെള്ളം തെറിപ്പിക്കുകയും തുപ്പി അശുദ്ധമാക്കുകയും ചെയ്യുകയായിരുന്നു.
ഇതേസമയം പ്രധാന കവാടത്തിലൂടെ കയറി വന്ന പെൺകുട്ടികൾ അവരുടെ മതവാക്യങ്ങൾ കുർബാന തടസപ്പെടുത്തുന്ന രീതിയിൽ നിരന്തരം ഉച്ചത്തിൽ വിളിച്ചുപറയുകയുമായിരുന്നു. ഇതോടൊപ്പം ദേവാലയത്തിലുള്ളവരെ അധിക്ഷേപിക്കുന്ന തരത്തിൽ പാട്ട് വച്ചതായും വിശ്വാസികൾ പറയുന്നു.
സംഘത്തിൽ ഉണ്ടായിരുന്ന പ്രായം കുറഞ്ഞ പെൺകുട്ടി സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നുമുണ്ടായിരുന്നു. ഈ സമയത്ത് പള്ളിയിൽ ഉണ്ടായിരുന്നവർ ഭിന്നശേഷിക്കാരനായി അഭിനയിച്ച് എത്തിയവരടക്കമുള്ളവരെ ദേവാലയത്തിൽ നിന്നും പുറത്താക്കി.
വിശ്വാസികൾ യുവാവിന് പിന്നാലെ ഉണ്ടെന്നറിഞ്ഞതോടെ ഭിന്നശേഷിക്കാരനായി അഭിനയിച്ചെത്തിയയാൾ ക്രച്ചസ് മാറ്റി മതിൽ ചാടി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കൊപ്പം പെൺകുട്ടികളും ഓടി മറഞ്ഞു.
വിശുദ്ധ കുർബാന തടസപ്പെടുത്താന് എത്തിയ കുറ്റവാളികൾക്കെതിരെ തക്ക നടപടികൾ സ്വീകരിക്കണമെന്ന് സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ ആവശ്യപ്പെട്ടു.
ഇന്ത്യക്കാർക്കെതിരേ അയർലൻഡിൽ ഐറിഷ് കൗമാരക്കാർ നടത്തിവന്ന അക്രമ സംഭവങ്ങൾക്ക് അയവ് വന്നതിനിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.