“ഒതുക്കാൻ ശ്രമം” ; കെപിസിസി നേതൃമാറ്റം: ഇടഞ്ഞ് സുധാകരൻ
സ്വന്തം ലേഖകൻ
Monday, May 5, 2025 5:13 AM IST
തിരുവനന്തപുരം: കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഏറെ നാളായി നടത്തുന്ന നീക്കങ്ങൾ ഹൈക്കമാൻഡ് വീണ്ടും പുനരുജ്ജീവിപ്പിച്ചതിനു പിന്നാലെ പരസ്യമായി ഇടഞ്ഞു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചർച്ചകളിൽ നേതൃമാറ്റവുമായി ബന്ധപ്പെട്ട നേരിയ സൂചനകൾ പോലും നൽകിയിരുന്നില്ലെന്നു പറഞ്ഞ കെ. സുധാകരൻ, ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചില ഗ്രൂപ്പ് തന്നെ മൂലയ്ക്കിരുത്താൻ ശ്രമിക്കുകയാണെന്ന ആരോപണവും ഉന്നയിച്ചു.
കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കെ. സുധാകരനു പകരം ആന്റോ ആന്റണി എംപിയോ സണ്ണി ജോസഫ് എംഎൽഎയോ കെപിസിസി അധ്യക്ഷനാകുമെന്ന സൂചനകൾ വീണ്ടും സജീവമായതിനു പിന്നാലെയാണ് ഇന്നലെ ഇന്ദിരാഭവനിൽ മാധ്യമങ്ങളെ കണ്ട കെ. സുധാകരൻ പൊട്ടിത്തെറിച്ചത്.
എന്നാൽ സുധാകരന്റെ പ്രസ്താവനകളെ വൈകാരിക പ്രകടനമായി മാത്രം കണ്ടു പുതിയ നേതൃത്വവുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകാനാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. പുതിയ കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനം വൈകാതെ തന്നെയുണ്ടാകുമെന്ന വിവരമാണ് നേതൃത്വം പങ്കുവയ്ക്കുന്നത്. സുധാകരനു പകരം ക്രൈസ്തവ വിഭാഗത്തിൽ നിന്നു കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്ന അഭിപ്രായത്തിനായിരുന്നു മുൻതൂക്കമുണ്ടായത്.
കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കെ. സുധാകരനെ മാറ്റി പുതിയ കെപിസിസി നേതൃത്വമുണ്ടായാൽ മാത്രമേ തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ ചലിപ്പിക്കാൻ കഴിയുകയുള്ളൂവെന്നു കേരളത്തിലെ ഒട്ടുമിക്ക കോണ്ഗ്രസ് നേതാക്കളും ഹൈക്കമാൻഡ് പ്രതിനിധിയായ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ അറിയിച്ചു. ദീപാദാസ് മുൻഷിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെ. സുധാകരനെ മാറ്റാനുള്ള ചർച്ചകൾ ദേശീയതലത്തിൽ തുടങ്ങിയത്. പല ഘട്ടങ്ങളിൽ നടന്ന നേതൃമാറ്റ ചർച്ചകൾ വിജയിച്ചില്ല.
അതേസമയം, കെ. സുധാകരൻ തന്നെയാണ് തന്നെ മാറ്റിയാൽ കണ്ണൂരിലെ മുൻ ഡിസിസി പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫിന്റെ പേര് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു നിർദേശിച്ചതെന്നാണു വിവരം. എന്നാൽ വയനാട് എംപി കൂടിയായ പ്രിയങ്കാ ഗാന്ധിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അടക്കമുള്ളവർ പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ പേര് നിർദേശിച്ചതോടെയാണ് കെ. സുധാകരൻ പരസ്യ പ്രതികരണവുമായി രംഗത്ത് എത്തിയതെന്നും സൂചനയുണ്ട്.
കെപിസിസി നേതൃമാറ്റമുണ്ടായാൽ അതിനൊപ്പം മറ്റു ചില സുപ്രധാന സ്ഥാനങ്ങളിലും മാറ്റമുണ്ടാകുമെന്ന സൂചനയുമുണ്ട്. സുധാകരനു പകരം നേരത്തേ പരിഗണിക്കപ്പെട്ടിരുന്ന അടൂർ പ്രകാശിനും പാർട്ടിയിൽ സുപ്രധാന പദവി നൽകിയേക്കും.
ഡൽഹിക്കു വിളിപ്പിച്ചു; പിന്നാലെ തിരക്കിട്ട നീക്കം
കഴിഞ്ഞ ദിവസം കോഴിക്കോട് യുഡിഎഫ് നേതൃയോഗം നടക്കുന്ന ദിവസം കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ഡൽഹിക്കു വിളിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും നേതൃമാറ്റം സജീവ ചർച്ചയായത്.
കെ. സുധാകരനു പിന്നാലെ അദ്ദേഹത്തെ പിന്തുണച്ചു കെപിസിസി മുൻ അധ്യക്ഷൻ കൂടിയായ കെ. മുരളീധരനും രംഗത്തെത്തി. അനാവശ്യ വിവാദങ്ങൾ പാർട്ടിക്കു ഗുണകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്ഗ്രസിൽ ഐക്യം വേണമെന്ന ഹൈക്കമാൻഡ് നിർദേശം കാറ്റിൽ പറത്തിയാണ് നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയത്. ജനങ്ങൾക്കു തിരിച്ചറിയാൻ കഴിയുന്ന ആളെ കെപിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യവും ഉയർന്നു.