ഇസ്രയേൽ-പലസ്തീൻ സമാധാനത്തിന് ദ്വിരാഷ്ട്ര പരിഹാരം ഏക മാർഗം: വത്തിക്കാൻ
Friday, August 1, 2025 1:50 AM IST
ന്യൂയോർക്ക്: മധ്യപൂർവദേശത്തു സമാധാനത്തിനുള്ള പ്രായോഗികവും ഉചിതവുമായ ഏകമാർഗം ഇസ്രയേലിന്റെയും പലസ്തീന്റെയും സുരക്ഷിതവും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ അതിർത്തികളെ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരമാണെന്ന് യുഎന്നിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേല ജിയോർദാനോ കാസിയ.
ഇസ്രയേൽ- പലസ്തീൻ പ്രശ്നത്തിൽ സമാധാനപരമായ പരിഹാരവുമായി ബന്ധപ്പെട്ടു ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തു നടന്ന പൊതുചർച്ചയിൽ പ്രസംഗിക്കവെയാണു വത്തിക്കാൻ പ്രതിനിധി നിലപാട് വ്യക്തമാക്കിയത്.
സ്വയം നിർണയാവകാശം ഉൾപ്പെടെയുള്ള പലസ്തീൻ ജനതയുടെ അനിഷേധ്യമായ അവകാശങ്ങൾ പരിശുദ്ധസിംഹാസനം ഉയർത്തിപ്പിടിക്കുന്നുവെന്നും സ്വതന്ത്രവും പരമാധികാരവുമായ ഒരു രാഷ്ട്രത്തിനുള്ളിൽ സ്വാതന്ത്ര്യത്തിലും സുരക്ഷയിലും അന്തസിലും ജീവിക്കാനുള്ള അവരുടെ ന്യായമായ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ ഏഴ് ഭീകരാക്രമണത്തെ പരിശുദ്ധ സിംഹാസനം ശക്തമായി അപലപിച്ചത് അനുസ്മരിച്ച അദ്ദേഹം ഭീകരപ്രവർത്തനത്തിന് ഒരിക്കലും ന്യായീകരണമില്ലെന്നും വ്യക്തമാക്കി.