സ്വര്‍ണം മികച്ച സമ്പാദ്യം ; മലയാളിയുടെ കൈവശം 2,000ത്തിലധികം ടണ്‍
Sunday, September 14, 2025 2:07 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: എക്കാലത്തെയും മികച്ച സമ്പാദ്യം എന്നനിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്ന മലയാളികളുടെ എണ്ണത്തില്‍ വര്‍ധന. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരുതല്‍ ശേഖരത്തേക്കാള്‍ രണ്ടിരട്ടിയിലധികം സ്വര്‍ണമാണു കേരളത്തിലെ ജനങ്ങളുടെ കൈവശമുള്ളത്. 2,000ത്തിലധികം ടണ്‍ സ്വര്‍ണം മലയാളികളുടെ കൈവശമുണ്ടെന്നാണു കണക്കുകള്‍.
വര്‍ഷംതോറും സ്വര്‍ണത്തിന്റെ മൂല്യം വര്‍ധിക്കുന്നതിനാല്‍ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാലും മികച്ച സമ്പാദ്യമായി കണ്ടു സ്വർണം വാങ്ങി സൂക്ഷിക്കുന്ന പ്രവണതയാണിപ്പോൾ. സങ്കീര്‍ണമായ ഡിസൈനുകള്‍, കരകൗശല വൈദഗ്ധ്യം എന്നിവയുള്ള സ്വര്‍ണാഭരണങ്ങള്‍ കാലക്രമേണ മൂല്യം വര്‍ധിപ്പിക്കുകയും മൂല്യവത്തായ നിക്ഷേപമാക്കി മാറ്റുകയും ചെയ്യും.
സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി നിശ്ചയിക്കുന്നത് കരവിരുതിന്റെയും ഫാഷനുകളുടെയും അടിസ്ഥാനത്തിലാണ്. വലിയ ഫാഷനുകളിലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടുതലായിരിക്കും. എത്ര കാലപ്പഴക്കമുണ്ടായാലും മാറ്റമനുസരിച്ചുള്ള വിപണിവിലയ്ക്കനുസൃതമായി വില ലഭിക്കുകയും ചെയ്യും.
തിരികെ വില്ക്കുമ്പോള് പണിക്കൂലി മാത്രമാണു നഷ്ടപ്പെടുക. സംസ്ഥാനത്തു സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നത് ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ്. തിരികെ നല്കുമ്പോള് പരമാവധി രണ്ടു ശതമാനം മാത്രമേ അതില്‍ കുറവ് വരുന്നുള്ളൂ. മറ്റൊരു വസ്തുവിനും ലഭിക്കാത്ത രീതിയിലുള്ള ബൈ ബാക്കാണ് സ്വര്‍ണത്തിനു ലഭിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ കേരളം ഈടാക്കുന്നതിനേക്കാള്‍ വലിയ പണിക്കൂലിയാണ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഈടാക്കുന്നത്.
രാജ്യാന്തര സ്വര്‍ണാഭരണ ബ്രാന്‍ഡുകള്‍ കേരളത്തില്‍ വില്ക്കുന്നതിനേക്കാള് കുറഞ്ഞ കാരറ്റുകളിലുള്ള ആഭരണങ്ങള്ക്കുപോലും വലിയ കൂലിയിലും പീസ് റേറ്റിലുമാണ് വില്പന നടത്തുന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25,000ത്തിലധികം രൂപയുടെ വര്‍ധനയാണ് ഒരു പവനില്‍ ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ നികുതി വരുമാനം ലഭിക്കുന്നത് സ്വര്‍ണവ്യാപാര മേഖലയില്‍നിന്നാണ്. രാജ്യത്തിന്റെ ജിഡിപിയില്‍ 67 ശതമാനത്തിലധികം സ്വര്‍ണവ്യാപാര മേഖലയില്‍നിന്നാണ്.