നേട്ടം നിലനിർത്താതെ രൂപ
Tuesday, September 9, 2025 10:59 PM IST
മുംബൈ: വിദേശ നിക്ഷേപകരുടെ പിൻവലിക്കലും ആഗോള വ്യാപാര സംഘർഷങ്ങളും തുടരുന്നതിനാൽ ഡോളറിനെതിരേ രൂപ വീണ്ടും നഷ്ടത്തിലായി. ഇന്നലെ തുടക്കത്തിൽ നേട്ടത്തിലായിരുന്ന രൂപ പിന്നീട് ഇടിയുകയായിരുന്നു.
മൂന്നു പൈസ നഷ്ടത്തിൽ 88.12 (താത്കാലികം) എന്ന നിലയിൽ ക്ലോസ് ചെയ്തു. യുഎസ് ഇന്ത്യക്കു മേൽ ചുമത്തിയ തീരുവയും ആഗോള വ്യാപാര പ്രതിസന്ധികളുമാണ് രൂപയുടെ തിരിച്ചുവരവിനെ ബാധിക്കുന്നതെന്ന് ഫോറെക്സ് ട്രേഡേഴ്സ് പറഞ്ഞു. കൂടാതെ, തുടർച്ചയായ വിദേശ ഫണ്ടിന്റെ ഒഴുക്ക് നിക്ഷേപകരെ ബാധിക്കുന്നുണ്ട്.
ഇന്റർ ബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ 87.98 രൂപ എന്ന മികച്ച നിലയിലാണ് വ്യാപാരം തുടങ്ങിയത്. ഇത് പിന്നീട് ഇൻട്രാഡേയിൽ 88.19 എന്ന നിലയിൽ താഴ്ന്നു. അവസാനമിത് കഴിഞ്ഞ സെഷനേക്കാൾ മൂന്നു പൈസ നഷ്ടത്തിൽ 88.12 (താത്കാലികം) വ്യാപാരം പൂർത്തിയാക്കി.
വെള്ളിയാഴ്ച രൂപ ഇൻട്രാഡേയിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന 88.38ലാണ് എത്തിയത്. എന്നാൽ അവസാനം മൂന്നു പൈസ നേട്ടത്തിൽ രൂപ 88.09 എന്ന നിലയിൽ വ്യാപാരം പൂർത്തിയാക്കി.
സെപ്റ്റംബർ രണ്ടിന് രൂപ 88.15 എന്ന ഏറ്റവും താഴ്ന്ന ലെവലാണ് കുറിച്ചത്. ഈദ്-ഇ-മിലാദ് പ്രമാണിച്ച് മഹാരാഷ്ട്ര സർക്കാർ സെപ്റ്റംബർ അഞ്ചിനു പകരം സെപ്റ്റംബർ എട്ടിന് പൊതു അവധി പ്രഖ്യാപിച്ചതിനാൽ തിങ്കളാഴ്ച ഫോറെക്സ് വിപണിക്ക് അവധിയായിരുന്നു.
ആഭ്യന്തര സൂചികകൾക്ക് നേട്ടം
തിങ്കളാഴ്ച നേട്ടത്തിലായിരുന്ന ഓഹരിവിപണി ഇന്നലെയും പ്രകടനം ആവർത്തിച്ചു. ഐടി ഓഹരികളുടെ ചുമലിലേറിയാണ് വിപണി നേട്ടത്തിലെത്തിയത്. അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമമിട്ട് നിഫ്റ്റി ഐടി സൂചിക 2.76 ശതമാനം ഉയർന്നു.
യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ഐടി സൂചിക ഗണ്യമായ തിരുത്തലിന് വിധേയമായ ശേഷം നിക്ഷേപകർ മൂല്യവർധിത വാങ്ങലിലേക്ക് തിരിഞ്ഞതും വിപണി നേട്ടത്തിലാകാനുള്ള കാരണങ്ങളാണ്. ഈ മാസം 16, 17 തീയതികളിലാണ് യുഎസ് ഫെഡറൽ റിസർവ് യോഗം നടക്കുക.
യോഗത്തിൽ 50 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
സെൻസെക്സ് 314.02 പോയിന്റ് (0.39%) ഉയർന്ന് 81,101.32ലും നിഫ്റ്റി 95.45 പോയിന്റ് (0.39%) നേട്ടത്തോടെ 24,868.60ലും എത്തി.
ഇൻഫോസിസ് ഓഹരികൾ തിരിച്ചുവാങ്ങുന്നു
ഇൻഫോസിസ് ഓഹരി തിരിച്ചു വാങ്ങലിന് തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ഓഹരികൾ ഏകദേശം 4.85 ശതമാനം ഉയർന്നു. ഓഹരികൾ തിരികെ വാങ്ങുന്നതിനുള്ള നിർദേശം പരിഗണിക്കുന്നതിനായി സെപ്റ്റംബർ 11 നാണ് ബോർഡ് യോഗം കന്പനി ചേരുന്നത്.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കന്പനി 2022 ൽ 9,300 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങിയിരുന്നു. 1,850 രൂപയായിരുന്നു ഓഹരിക്ക് നൽകിയ ഏറ്റവും കുറഞ്ഞ വില. ഓഹരി 1,502 രൂപയിലാണ് ക്ലോസ് ചെയ്തത്.
വിപ്രോ ഓഹരികൾ 2.81 ശതമാനം ഉയർന്നു. എംഫാസിസ്, ടെക് മഹീന്ദ്ര, പെർസിസ്റ്റന്റ് സിസ്റ്റംസ് എന്നിവ രണ്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോൾ എച്ച്സിഎൽ ടെക്, എൽടിഐ മൈൻഡ്ട്രീ, കോഫോർജ്, ടാറ്റ കണ്സൾട്ടൻസി സർവീസസ് ഓഹരികൾ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.