312 കോടിയുടെ റിക്കാർഡ് വിറ്റുവരവ്
Tuesday, September 9, 2025 10:59 PM IST
കൊച്ചി: ഓണം വിപണിയില്‍ റിക്കാര്‍ഡ് വിറ്റുവരവുമായി കണ്‍സ്യൂമര്‍ഫെഡ്. നേരിട്ടും അല്ലാതെയും ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡ് നടത്തിയ വില്പനയിലൂടെ 312 കോടി രൂപയാണ് ഇക്കുറി നേടിയത്.
നേരിട്ടുള്ള വില്പനയില് 187 കോടി രൂപയും സഹകരണമേഖലയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ നടത്തിയ ഓണവിപണി വഴി 125 കോടി രൂപയും വിറ്റുവരവുണ്ടായി.
സഹകരണസംഘങ്ങള്‍ നടത്തിയ 1579 ഓണച്ചന്തകളിലൂടെയും 164 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയുമാണ് നേട്ടം. കണ്‍സ്യൂമര്‍ഫെഡ് നേരിട്ടു നടത്തിയ വില്പനയില് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 64 കോടിയുടെ അധികവരുമാനമാണ് ഈ വര്‍ഷമുണ്ടായത്.
13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടും മറ്റു നിത്യോപയോഗ സാധനങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലുമാണ് വിപണിയിലെത്തിച്ചത്.
സര്‍ക്കാര്‍ സബ്സിഡിയോടുകൂടിയ സാധനങ്ങളുടെ വില്പനയിലൂടെ 110 കോടിയും മറ്റു നിത്യോപയോഗ സാധനങ്ങളുടെ വില്പന വഴി 77 കോടി രൂപയുമാണ് നേരിട്ടുള്ള വില്പനയിലൂടെ നേടിയത്. ഓഗസ്റ്റ് 26 മുതല്‍ കഴിഞ്ഞ നാലു വരെയായിരുന്നു വില്പന.
മദ്യവില്പനയിലൂടെ ഓണക്കാലത്ത് 14.14 കോടി രൂപയുടെ അധികവരുമാനവും കണ്‍സ്യൂമര്‍ഫെഡ് നേടി. ഉത്രാടദിനത്തിൽ മാത്രം സംസ്ഥാനത്തെ 49 ഔട്ട്ലറ്റുകളില് 21.64 കോടി രൂപയുടെ വില്പനയാണു നടന്നത്. ഓണത്തോടനുബന്ധിച്ച് 110 കോടി രൂപയുടെ വില്പനയും നടന്നു. ഓഗസ്റ്റ് മാസം മാത്രം 250 കോടി രൂപയാണ് മദ്യ വില്പനയിലൂടെ കണ്‍സ്യൂമര്‍ഫെഡ് നേടിയത്.