ലോട്ടറി ജിഎസ്ടി വർധന: ധനമന്ത്രി ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി
Thursday, September 11, 2025 12:03 AM IST
തിരുവനന്തപുരം: ലോട്ടറിയുടെ ചരക്കു സേവന നികുതി വർധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി.
വിൽപനക്കാരുടെയും ഏജന്റുമാരുടെയും സംഘടനകളുടെ പ്രതിനിധികൾ ലോട്ടറിയുടെ ജിഎസ്ടി വർധന മൂലം തൊഴിൽ മേഖലയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ വിശദീകരിച്ചു.
പുതിയ ജിഎസ്ടി നിരക്ക് പരിഷ്കരണ തീരുമാനത്തിൽ കേരള സർക്കാർ നടത്തുന്ന പേപ്പർ ലോട്ടറിയെയും ചൂതാട്ടത്തിനും കാസിനോകൾക്കും മറ്റുമായി നിശ്ചയിച്ചിട്ടുള്ള 40 ശതമാനം നികുതി പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
വിതരണക്കാരും ടിക്കറ്റ് വിൽപനക്കാരുമായി രണ്ട് ലക്ഷം പേരുടെയും കുടുംബങ്ങളുടെയും ഉപജീവനമാർഗമാണ് കേരള ലോട്ടറി സംവിധാനം. വിപുലമായ ജനപിന്തുണയുമുണ്ട്.
തിടുക്കത്തിലുള്ള നികുതി മാറ്റം കേരള ലോട്ടറിയുടെ അച്ചടിയിലും വിതരണത്തിലുമടക്കം പ്രതിസന്ധി സൃഷ്ടിക്കുമെന്നും, അതിനാൽ തീരുമാനം നടപ്പാക്കുന്നതിൽ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതും പരിഗണിക്കപ്പെട്ടില്ല.
ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാനുള്ള കാര്യങ്ങളിൽ അഭിപ്രായ രൂപീകരണത്തിന് ലോട്ടറിയിലൂടെ ഉപജീവനം നടത്തുന്ന വിൽപനക്കാരുടെയും ഏജന്റുമാരുടെയും സംഘടനകളുമായി ധന മന്ത്രി ചർച്ച നടത്തിയത്. ലോട്ടറി ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജും പങ്കെടുത്തു.