ഓണവിപണിയിൽ തിളങ്ങി കൈത്തറി; 130.39 കോടിയുടെ വിറ്റുവരവ്
Thursday, September 11, 2025 11:07 PM IST
കൊച്ചി: ഓണക്കാലത്ത് കൈത്തറി വസ്ത്രങ്ങളുടെ വില്പനയില് മിന്നും നേട്ടം. കൈത്തറി സഹകരണ, ഇതര മേഖലകളില്‍ ഓണം കാലയളവുവരെ ഏകദേശം 138.93 കോടി രൂപയുടെ തുണിത്തരങ്ങളാണ് ഉത്പാദിപ്പിച്ചത്. ഇതില്‍നിന്ന് 130.39 കോടിയുടെ വിറ്റുവരവ് ലഭിച്ചതായി ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍സ് ഡയറക്ടർ ഡോ. കെ.എസ്. കൃപകുമാര്‍ പറഞ്ഞു.
ഓഗസ്റ്റ് നാലു മുതൽ സെപ്റ്റംബർ നാലുവരെയുള്ള കണക്കാണിതെന്നും ഉത്രാടം, തിരുവോണം ദിവസങ്ങളിലെ വില്പനയുടെ കണക്കുകൾ ലഭ്യമാകുന്നതേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണ ഓണം കളറാക്കാന്‍ വൈവിധ്യമാര്‍ന്ന കൈത്തറി വസ്ത്ര ശേഖരമായിരുന്നു വിപണിയില്‍ എത്തിയത്. കസവുമുണ്ടുകള്‍, സാരികള്‍, സെറ്റ് സാരികള്‍, പ്രിന്റഡ് സാരികള്‍, കാവി മുണ്ടുകള്‍ ഇവയെല്ലാം ഓണവിപണിയില്‍ കൈത്തറിയുടെ തിളക്കം കൂട്ടി.
തീര്‍ത്തും പ്രകൃതിദത്ത ചായങ്ങള്‍ ഉപയോഗിച്ചു നിര്‍മിച്ച പ്രിന്റഡ് സാരികളും ഇത്തവണ ഓണവിപണിയിലെ താരമായിരുന്നു. ബാലരാമപുരം, കൂത്താമ്പുള്ളി, ചേന്ദമംഗലം, കണ്ണൂര്‍ കൈത്തറി വസ്ത്ര ബ്രാന്‍ഡുകള്‍ക്കും നല്ല ഡിമാന്‍ഡായിരുന്നു.
15 ക്ലസ്റ്ററുകള്‍ രൂപീകരിച്ച് ഡിസൈനര്‍മാരുടെ സഹായത്തോടെ പ്രത്യേക കളര്‍ പാറ്റേണുകളിലുള്ള കൈത്തറി വസ്ത്രങ്ങളാണ് ഇത്തവണ വിപണിയിലെത്തിയത്. നൂലിന്റെ കനമനുസരിച്ചാണ് കൈത്തറി വസ്ത്രങ്ങളുടെ വില നിശ്ചയിക്കുന്നത്.