കോട്ടയം: ശബരി റെയില്‍വേയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍ നടപടി വൈകിയേക്കും. നാലായിരം കോടിയോളം മുടക്കില്‍ സംസ്ഥാനത്തിന്റെ വിഹിതം എത്രയെന്നതില്‍ ചര്‍ച്ചയോ ധാരണയോ ഉണ്ടായിട്ടില്ല.
സ്ഥലം ഏറ്റെടുക്കല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തണമെന്നാണു കേന്ദ്രനിലപാട്.
നിലവില്‍ മതിപ്പുവിലയുടെ മൂന്നിരട്ടി പൊന്നുംവിലയായി നല്കി വേണം കാലടി മുതല്‍ പിഴക് വരെ സ്ഥലം ഏറ്റെടുക്കേണ്ടത്. 2,125 കുടുംബങ്ങളുടെ കൈവശത്തിലുള്ള 416 ഹെക്ടര്‍ ഭൂമിയാണു സംസ്ഥാന സര്‍ക്കാര്‍ ഇനി ഏറ്റെടുക്കേണ്ടത്. ഭൂമി ഇതോടകം വിട്ടുകൊടുത്ത 2,862 കുടുംബങ്ങള്‍ നഷ്ടപരിഹാരം ലഭിക്കാതെ കാല് നൂറ്റാണ്ടിലേറെയായി ആശങ്കയിലാണ്.
കല്ല് സ്ഥാപിച്ച ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ നിര്‍മാണം നടത്താനോ കൃഷി ചെയ്യാനോ ഇവര്‍ക്ക് കഴിയുന്നില്ല. മക്കള്‍ക്ക് ഓഹരി കൊടുക്കാന്‍പോലും സാധിക്കാത്ത കുടുംബങ്ങളുമുണ്ട്. അങ്കമാലി മുതല്‍ പിഴക് വരെ 70 കിലോമീറ്ററിലാണ് സര്വേക്കല്ലുകളുള്ളത്. അങ്കമാലി മുതല്‍ എരുമേലി വരെ 111 കിലോമീറ്ററാണ് ശബരി പാതയ്ക്കുള്ളത്. സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായി പെരുമ്പാവൂര്‍, തൊടുപുഴ, പാലാ എന്നിവിടങ്ങളില്‍ പുതിയ ഓഫീസുകള്‍ തുടങ്ങണം. ഒരു തഹസീല്‍ദാര്‍ ഉള്‍പ്പെടെ 30 പേരാണ് ഓരോ ഓഫീസിലും വേണ്ടത്. റവന്യു വകുപ്പില്‍നിന്ന് ഇത്രത്തോളം പേരെ മാറ്റിനിയമിക്കുക ഏറെ ദുഷ്കരമാണ്.
മൂന്നാം ഘട്ടമായി പിഴക് മുതല്‍ എരുമേലി വരെ അന്തിമ അലൈന്മെന്റ് നിശ്ചയിക്കേണ്ടതുണ്ട്. പിന്നീട് വേണം സ്ഥലം ഏറ്റെടുക്കാന്‍.
അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം എന്നിവയാണ് എറണാകുളം, ഇടുക്കി ജില്ലകളിലെ സ്റ്റേഷനുകള്‍. ഇതില്‍ മൂവാറ്റുപുഴ, തൊടുപുഴ, പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകള്‍ വരുന്ന സ്ഥലം നഗരങ്ങളില്‍നിന്ന് ഏറെ മാറിയാണെന്ന വിമര്‍ശനം ചിലയിടങ്ങളില്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യം പ്രായോഗികമല്ലെന്നാണ് റെയില്‍വേയുടെ നിലപാട്.
കോട്ടയം ജില്ലയില്‍ രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിങ്ങനെ അഞ്ച് സ്റ്റേഷനുകളാണ് പാതയ്ക്കായി നിര്‍ദേശിച്ചിരിക്കുന്നത്. ശബരി പാതയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് റെയില്‍വേയുടെ വിദഗ്ധസംഘം അടുത്ത മാസം കേരളത്തിലെത്തും. അങ്കമാലി മുതല്‍ കാലടി വരെ ഏഴു കിലോമീറ്റര്‍ റെയില്‍വേ ലൈനും കാലടിയില്‍ സ്റ്റേഷനും പെരിയാറിനു കുറുകെ പാലവും നിര്‍മാണം നടത്തിയിട്ട് 25 വര്‍ഷമായി.മൂന്നു ജില്ലകളെ 14 പട്ടണങ്ങള്‍ക്കു ട്രെയിന്‍ യാതാസൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് ശബരി റെയില്‍. ഇതോടെ ഇടുക്കി ജില്ലയും റെയില്‍വേ ഭൂപടത്തില്‍ ഇടംനേടും.
സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കിയതിനാല്‍ ഒന്നാം ഘട്ടമായി തൊടുപുഴ വരെ ഭൂമിയേറ്റെടുക്കാന്‍ കാലതാമസമുണ്ടാകില്ല.
1998ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് അങ്കമാലി-എരുമേലി പാതയ്ക്ക് അവസാന അംഗീകാരം ലഭിക്കുന്നത്. കാലടി-തൊടുപുഴ 48 കിലോമീറ്ററാണ്. ആയിരംകോടി രൂപയുണ്ടെങ്കില്‍ തൊടുപുഴ വരെ പാത നിര്‍മിക്കാന്‍ കഴിയും.1997ല്‍ ശബരിപാതയ്ക്ക് അനുമതി ലഭിച്ചപ്പോള്‍ ചെലവ് 540 കോടി രൂപയായിരുന്നത് നടപടികള്‍ നീണ്ടതോടെ 2017ല്‍ 2815 കോടി രൂപയായി. സ്ഥലമേറ്റെടുക്കുന്നതിലും പദ്ധതിയുടെ ചെലവു പങ്കിടുന്ന കാര്യത്തിലും തീരുമാനം വൈകിയതോടെ 2019ല്‍ റെയില്‍വേ പദ്ധതി മരവിപ്പിച്ചു. നിലവില്‍ ചെലവ് നാലായിരം കോടിയോളം വരും.