നീണ്ടൂർ: തിങ്കളാഴ്ച രാത്രിയിൽ നീണ്ടൂർ മൂഴിക്കുളങ്ങരയിൽ ആഞ്ഞടിച്ച കാറ്റിൽ വൻമരങ്ങൾ കടപുഴകി വീണ് കനത്ത നാശനഷ്ടം. നീണ്ടൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ 18 വീടുകൾക്ക് മരം വീണ് നാശനഷ്ടമുണ്ടായി. വൈദ്യുതി പോസ്റ്റുകൾ തകർന്ന് വൈദ്യുതി ബന്ധം തകരാറിലായി.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് കനത്ത മഴയും കാറ്റും നാശംവിതച്ചത്. ഓണംതുരുത്ത് വില്ലേജിലെ മൂഴിക്കുളങ്ങര ഭഗവതീ ക്ഷേത്രത്തിന്റെ സമീപപ്രദേശങ്ങളിലാണ് മരങ്ങൾ കടപുഴകി വീണത്.
കനത്ത മഴയെത്തുടർന്ന് ചുഴലിക്കാറ്റുണ്ടായപ്പോൾ വീടുകളിലും വഴികളിലും ഉണ്ടായിരുന്നവർ അപകടത്തിൽപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. ജനങ്ങൾക്ക് പുറത്തേക്കിറങ്ങാൻ കടപുഴകിയ മരങ്ങളും പൊട്ടിവീണ വൈദ്യുതി ലൈനുകളും തടസമായി. ഫയർഫോഴ്സ് സംഘത്തിന് പല വീടുകളിലേക്കും എത്താൻ പോലും സാധിക്കുമായിരുന്നില്ല. പ്രദേശത്തെ ഗതാഗതവും തടസപ്പെട്ടു.
മൂഴിക്കുളങ്ങര കോട്ടക്കുഴിയിൽ അക്ഷയ വീട്ടിൽ മഹേഷിന്റെ വീടിനു മുകളിലേക്ക് മരങ്ങൾ വീഴുമ്പോൾ 94 വയസുള്ള അമ്മയും ഭാര്യയും മാത്രമായിരുന്നു മഹേഷിന്റെ വീട്ടിൽ ഉണ്ടായിരുന്നത്. പൊന്നമ്മ കുട്ടൻ നൂറോകുറ്റിയിൽ, രമാഭായി അക്ഷയ, കുര്യാക്കോസ് തൊട്ടിയിൽ, ദിവ്യ കീപ്പാറയിൽ, തങ്കപ്പൻ കലവറ, സുനിൽ കൊങ്ങപ്പള്ളി, റെജിമോൻ പാലക്കൽ, വിശ്വനാഥ് പാതാരപ്പള്ളിൽ,
ഷിബു ഇടപ്പതൊട്ടിയിൽ, സൂരജ് പറയങ്കാലാ, പ്രകാശ് തുരുത്തിക്കുന്ന്, രമാദേവി കീർത്തി, ബെന്നി ജയിംസ് കൊട്ടാരത്തിൽപറമ്പിൽ, സൈമൺ കൊട്ടാരത്തിൽപറമ്പിൽ, ശ്രീനാഥ് മാമ്പുഴയിൽ, സജിനി സോമൻ പുത്തൻപുരക്കൽ, ജേക്കബ് തേനകര എന്നിവരുടെയും വീടുകൾക്കു മരം വീണ് നാശനഷ്ടമുണ്ടായി. നിരവധി പേരുടെ കൃഷിക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.
ഒന്നാം വാർഡിലെ അങ്കണവാടിയുടെ മേൽക്കൂരയുടെ ഷീറ്റ് പറന്നുപോയി. നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പ്രദീപ്, ഓണംതുരുത്ത് വില്ലേജ് ഓഫീസർ ജയകുമാർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ സ്ഥലത്തെത്തി. ഞായറാഴ്ച രാത്രിയിൽ അതിരമ്പുഴ ശ്രീകണ്ഠമംഗലം, കൈപ്പുഴ പ്രദേശങ്ങളിൽ ആഞ്ഞു വീശിയ കാറ്റിൽ വലിയ നാശനഷ്ടമുണ്ടായിരുന്നു.
അതിരമ്പുഴയിൽ
അതിരന്പുഴ പഞ്ചായത്ത് രണ്ടാം വാർഡ് കോട്ടമുറിക്ക് സമീപം ഉദിച്ചമുകളേൽ യു.എസ്. മാത്യുവിന്റെ വീടിനു മുകളിൽ ഇന്നലെയുണ്ടായ കാറ്റിൽ അയൽപുരയിടത്തിലെ റബർമരം കടപുഴകി വീണു.