നരഭോജിക്കടുവ ജനവാസ കേന്ദ്രങ്ങളിൽ; ഉറക്കമില്ലാതെ നാട്ടുകാർ
1564980
Thursday, June 5, 2025 5:54 AM IST
കരുവാരകുണ്ട്: നരഭോജിക്കടുവ ജനവാസ കേന്ദ്രങ്ങളിൽ വിലസുന്പോൾ അധികൃതർ ഉറക്കം നടിക്കുന്നു. കാളികാവ് അടക്കാക്കുണ്ടിൽ യുവാവിനെ ആക്രമിച്ച കൊലപ്പെടുത്തിയ കടുവയെ പിന്നീട് കാളികാവിനു പുറമേ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ കേരള എസ്റ്റേറ്റ്, കൽക്കുണ്ട്, മഞ്ഞൾപാറ, മദാരി എസ്റ്റേറ്റ്, കുണ്ടോട തുടങ്ങി വിവിധ ഭാഗങ്ങളിൽ കണ്ടിരുന്നു.
കടുവയെ പിടികൂടാൻ അധികൃതർ സ്ഥാപിച്ച കൂട്ടിൽ കഴിഞ്ഞദിവസം പുലി കൂടുങ്ങുകയും ചെയ്തു. ഇതോടെ നാട്ടുകാരുടെ ഭയം വർധിച്ചു. കടുവയ്ക്ക് പുറമേ ഒന്നിലധികം പുലികൾ പ്രദേശത്തുണ്ടെന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്നു.
ഇതിനിടയിൽ ഇരിങ്ങാട്ടിരി വീട്ടിക്കുന്ന് ഭാഗത്തും പുന്നക്കാട് പൂളക്കുന്ന് ഭാഗത്തും വന്യമൃഗങ്ങളുടെ ശബ്ദം കേട്ടതായും വന്യമൃഗങ്ങൾ ഓടുന്ന ദൃശ്യം കണ്ടതായും നാട്ടുകാരിൽ ചിലർ പറഞ്ഞിരുന്നു. വീട്ടിക്കുന്നിൽ പുലിയുടേതെന്ന് തോന്നിക്കുന്ന കാൽപ്പാടുകളും നാട്ടുകാർ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം നാട്ടുകാരെ കൂടുതൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ജനവാസ കേന്ദ്രങ്ങളിലാണ് വന്യമൃഗങ്ങൾ അലഞ്ഞുനടക്കുന്നത്. നരഭോജി കടുവയെ പിടികൂടുന്നതിന് ദൗത്യസംഘം രണ്ടാഴ്ചയിലധികമായി പ്രദേശത്ത് തന്പടിച്ചിട്ട്. ഇതുവരെയും കടുവയെ പിടികൂടാൻ സാധിച്ചിട്ടില്ല.
ജനങ്ങൾ തൊഴിലിടങ്ങളിലേക്ക് പോകാൻ പോലുമാകാതെ പട്ടിണിയിലമർന്നിരിക്കുന്പോൾ വന്യമൃഗശല്യത്തിൽ നിന്ന് നാട്ടുകാരെ രക്ഷപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.