ഫ്രറ്റേണിറ്റി പ്രവർത്തകർ നിലന്പൂരിൽ റോഡ് ഉപരോധിച്ചു
1564982
Thursday, June 5, 2025 5:54 AM IST
നിലന്പൂർ: മലപ്പുറത്തോടുള്ള വിവേചനം അവസാനിപ്പിക്കുക, പ്രഫസർ വി. കാർത്തികേയൻ കമ്മീഷൻ ശിപാർശകൾ ഉടൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫ്രറ്റേണിറ്റി പ്രവർത്തകർ നിലന്പൂർ സിഎൻജി റോഡ് ഉപരോധിച്ചു.
നിലവിൽ മെറിറ്റ് സീറ്റുകളുടെ എണ്ണം പരിഗണിച്ചാൽ അലോട്ട്മെന്റ് എല്ലാം കഴിയുന്പോഴേക്കും 24,865 വിദ്യാർഥികൾക്ക് പഠിക്കാൻ സീറ്റില്ലാത്ത അവസ്ഥയാണ്. മാർജിനൽ സീറ്റ് വർധനവും താത്കാലിക ബാച്ചും അനുവദിച്ച് മലപ്പുറത്തോട് കാണിക്കുന്ന വിദ്യാർഥി വഞ്ചന തുടരാൻ സർക്കാരിനെ അനുവദിക്കില്ലെന്നും ജില്ലയിൽ വ്യാപക പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ പറഞ്ഞു.
പ്രതിഷേധ പ്രകടനം നിലന്പൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ പോലീസ് തടയുകയും പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് ഉപരോധിക്കുകയും ചെയ്തു. സമരക്കാരെ അറസ്റ്റ് ചെയ്യുന്നതിനിടയിൽ പ്രവർത്തകരും പോലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. ജില്ലയിൽ എഇഒ ഓഫീസ് ഉപരോധം, ഹൈവേ ഉപരോധം, ജനകീയ വിചാരണ ജാഥകൾ, പ്രതിഷേധ സായാഹ്നം, പെറ്റീഷൻ കാരവൻ തുടങ്ങി തുടർപരിപാടികൾ ഉടൻ ആരംഭിക്കുമെന്നും ജില്ലാ നേതാക്കൾ പറഞ്ഞു.
ജനറൽ സെക്രട്ടറിമാരായ കെ.പി. ഹാദി ഹസ്സൻ, അഡ്വ. അമീൻ യാസിർ, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ, ഷാറൂൻ അഹമ്മദ്, ഷാജറീന വേങ്ങര, അൻവർ സാദത്ത്, സവാദ് മൂലേപ്പാടം, അമർ നിലന്പൂർ എന്നിവർ പ്രസംഗിച്ചു.