നിലന്പൂരിൽ വിജയം ഉറപ്പ്: എം. സ്വരാജ്
1564582
Tuesday, June 3, 2025 7:47 AM IST
നിലന്പൂർ: നിലന്പൂരിൽ വിജയം ഉറപ്പെന്ന് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. ഇടതുപക്ഷ വോട്ടുകൾ മാത്രമല്ല, നാടിന്റെ നൻമ ആഗ്രഹിക്കുന്നവരുടെ വോട്ടുകളും ലഭിക്കും. സർക്കാരിന്റെ ജനക്ഷേമ, വികസന പ്രവർത്തനങ്ങൾക്ക് പൊതുജനപിന്തുണ കൂടി ലഭിക്കുമെന്നും സ്വരാജ്. പറഞ്ഞു. നിലന്പൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പവർകട്ട് ഇല്ലാതാക്കിയതും ക്ഷേമ പെൻഷനുകൾ നൽകുന്നതും റോഡ് വികസനം, പൊതുവിദ്യാലയങ്ങൾ, സർക്കാർ ആശുപത്രികൾ എന്നിവയുടെ അടിസ്ഥാന വികസനമെല്ലാം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ആരുടെ സ്ഥാനാർഥിത്വവും എൽഡിഎഫിനെ ബാധിക്കില്ല. കേരളത്തിൽ നാലാം മുന്നണി വരുമെന്ന പി.വി. അൻവറിന്റെ പരാമർശത്തോട് അത് തനിക്ക് അറിയില്ലെന്നായിരുന്നു മറുപടി. നിലന്പൂരിൽ ശക്തമായ ചതുഷ്കോണ മത്സരമാണോ നടക്കുക എന്ന ചോദ്യത്തിന് എത്ര കോണാണെന്ന് അറിയില്ലെന്നായിരുന്നു പ്രതികരണം. മുഖ്യമന്ത്രിയുടെ വരവ് ഇടതു കേന്ദ്രങ്ങളിലും പൊതുസമൂഹത്തിലും എൽഡിഎഫിന് അനുകൂല സാഹചര്യമുണ്ടാക്കിയിട്ടുണ്ടെന്നും എം.സ്വരാജ് പറഞ്ഞു.
എൻഡിഎ ഒറ്റക്കെട്ട്: തുഷാർ വെള്ളാപ്പള്ളി
നിലന്പൂർ: നിലന്പൂരിൽ എൻഡിഎ ഒറ്റക്കെട്ടെന്ന് ബിഡിജഐസ് സംസ്ഥാന പ്രസിനഡന്റ് തുഷാർ വെള്ളാപ്പള്ളി. എൻഡിഎ സ്ഥാനാർഥിയുടെ നാമനിർദേശ പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിലാണ് ബിഡിജഐസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സ്ഥാനാർഥിയെ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച് ഒറ്റക്കെട്ടായാണ് തീരുമാനിച്ചത്. യുഡിഎഫ്-എൽഡിഎഫ് സ്ഥാനാർഥികൾ ആരാണെന്നറിയാനാണ് കാത്തിരുന്നത്. മണ്ഡലത്തിൽ ബിഡിജഐസിന്റെ മുഴുവൻ വോട്ട് എൻഡിഎ സ്ഥാനാർഥിക്ക് തന്നെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലന്പൂരിൽ ചതുഷ്കോണ മത്സരം: ശോഭാ സുരേന്ദ്രൻ
നിലന്പൂർ: നിലന്പൂരിൽ നടക്കുന്നത് ചതുഷ്കോണ മത്സരമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. പി.വി. അൻവർ മത്സര രംഗത്തെത്തിയതോടെ നിലന്പൂർ ഉപതെരഞ്ഞെടുപ്പ് ശക്തമായ ചതുഷ്കോണ മത്സരത്തിലേക്ക് മാറിയിരിക്കുകയാണ്. എൽഡിഎഫ് വിട്ടതോടെ പാപ്പരായി എന്നാണ് അൻവർ പറയുന്നത്. ദിവസം നാല് ഷർട്ട് ഇട്ടിരുന്ന അൻവറിന് ഇപ്പോൾ രണ്ട് ദിവസം ഒരു ഷർട്ട് ഇടേണ്ട അവസ്ഥയിലാണ്.
സിപിഎം പണം ഒഴുക്കുന്ന പാർട്ടിയാണ്. സിപിഎമ്മിനൊപ്പം നിന്നപ്പോൾ അൻവറിന് സാന്പത്തിക പ്രതിസന്ധിയില്ലായിരുന്നു. മരുമകന്റെ ഉൾപ്പെടെയുള്ള അഴിമതിയാണ് ഇപ്പോൾ പിണറായി വിജയനെതിരെ അൻവർ ഉന്നയിക്കുന്നതെന്നും അവർ പറഞ്ഞു. നിലന്പൂരിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് ഉണ്ടായിരിക്കുന്നത് കേന്ദ്ര സർക്കാർ ഫണ്ട് കൊണ്ടാണ്. കേന്ദ്ര സർക്കാരിന്റെ ആനുകൂല്യം എല്ലാ വിഭാഗങ്ങൾക്കും ലഭിക്കുന്നു. നിലന്പൂരിന്റെ വികസനമാണ് എൻഡിഎ ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.