വട്ടമലയിൽ അപകടം തുടർക്കഥ; നാട്ടുകാർ റോഡ് ഉപരോധിച്ചു
1564295
Monday, June 2, 2025 5:39 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് വട്ടമലയിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. നൂറുക്കണക്കിന് ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടി വഴി തടസപ്പെടുത്തിയത്.
തുടർന്ന് കരുവാരകുണ്ട് പോലീസ് എത്തി ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ പെടുത്താമെന്ന നിർദേശത്തെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. അപകടങ്ങൾ നിത്യസംഭവമായിട്ടും അധികൃതർ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുകയോ തെരുവുവിളക്കുകൾ സ്ഥാപിക്കുകയോ അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികൾ ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഇന്നലെ പകൽ പിതാവും മകളും സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് വെള്ളിയഞ്ചേരി മടത്തൊടി ബഷീറിന്റെ ജീവനാണ് നഷ്ടപ്പെട്ടത്. മകൾ റിയ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 25ലധികം അപകടങ്ങളും മൂന്ന് മരണങ്ങളുമാണ് ഇവിടെ സംഭവിച്ചത്. അപകടങ്ങൾ പതിവായിട്ടും സുരക്ഷാ സംവിധാനങ്ങളില്ലാത്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം അങ്കണവാടി കുട്ടികൾ സഞ്ചരിച്ച ബസ് താഴചയിലേക്ക് മറിഞ്ഞ് കുട്ടികൾക്ക് പരിക്കേറ്റു. മുന്പ് മണ്ണാർക്കാട് നിന്ന് കരുവാരകുണ്ട് ഭാഗത്തേക്ക് വന്നിരുന്ന കോഴി വണ്ടിയും പാൽവണ്ടിയും വട്ടമലയിൽ മറിഞ്ഞ് മരണം സംഭവിച്ചിരുന്നു.
കരുവാരകുണ്ടിലേക്ക് ഒറ്റമൂലി ചികിത്സക്കായി പാലക്കാട് നിന്ന് വന്നിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ വട്ടമലയിലെ ഇറക്കത്തിൽ മറിഞ്ഞ് ഗൃഹനാഥൻ മരണപ്പെടുകയും ചെയ്തിരുന്നു.
കരുവാരകുണ്ടിൽ നിന്ന് എടത്തനാട്ടുകരയിലേക്ക് എത്താനുള്ള ദൂരം കുറഞ്ഞ മലന്പാതയാണിത്. മല മുകളിലൂടെയുള്ള യാത്ര ഹൃദ്യമായ അനുഭവമാണ്. എന്നാൽ ഇവിടെ വലിയ അപകടം പതിയിരിക്കുന്നുണ്ട്.
ചെങ്കുത്തായ കയറ്റിറക്കങ്ങളും വളവുകളും ഒപ്പം റോഡിന്റെ വീതി കുറവുമെല്ലാം അപകടത്തെ ക്ഷണിച്ച് വരുത്തുന്നു. എടത്തനാട്ടുകരയിൽ നിന്ന് കരുവാരകുണ്ട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വട്ടമലയിലെ ഇറക്കമിറങ്ങുന്പോഴാണ് അപകടങ്ങൾ സംഭവിക്കുന്നത്. വളവ് കുറച്ച് റോഡിന് വീതി കൂട്ടിയാൽ നിലവിലെ പ്രശ്നങ്ങൾക്കെല്ലാം ശാശ്വത പരിഹാരമായേക്കും.