ബിജുമോന്റെ സർവീസ് ജീവിതത്തിലെ ഫൈനൽ വിസിൽ ഇന്ന്
1563775
Saturday, May 31, 2025 5:43 AM IST
മലപ്പുറം: കൃത്യനിർവഹണത്തിനിടയിലും കാൽപ്പന്തുകളിയുടെ കടിഞ്ഞാണ് കൈവിടാതിരുന്ന ജില്ലാ പിഎസ്സി ഓഫീസർ എം.എ.ബിജുമോന്റെ സർവീസ് ജീവിതത്തിലെ ഫൈനൽ വിസിൽ ഇന്ന് മുഴുങ്ങും.
സന്തോഷ് ട്രോഫിയിൽ ഉൾപ്പെടെ ഒട്ടേറെ ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള നാഷണൽ റഫറി കൂടിയായ ബിജുമോൻ ഇന്ന് ഒൗദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുകയാണ്. ഇക്കാലമത്രയും കാൽപ്പന്തു കളിയെ കൂടെ കൂട്ടിയ ഇദ്ദേഹത്തിന് സഹപ്രവർത്തകർ ഉചിതമായ യാത്രയയപ്പും നൽകി. പെരുമഴയത്ത് അദ്ദേഹത്തോടൊപ്പം മലപ്പുറം കൂട്ടിലങ്ങാടി ടർഫ് മൈതാനത്ത് പന്തു കളിച്ചായിരുന്നു യാത്രയയപ്പ്.
1997 ഏപ്രിൽ രണ്ടിന് പിഎസ്സിയിൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച എം.എ.ബിജുമോൻ, ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലിരുന്നാണ് സർക്കാർ സർവീസിൽ നിന്ന് ബൂട്ടഴിക്കുന്നത്. അതും കാൽപ്പന്തു കളിയുടെ ഹൃദയ ഭൂമികയായ മലപ്പുറത്ത് നിന്ന്.
ഇരുപത്തെട്ടു വർഷം നീണ്ട സേവനകാലത്തിനിടെ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിലും പാലക്കാട്, തൃശൂർ, വയനാട് ജില്ലാ ഓഫീസുകളിലും ബിജുമോൻ ജോലി ചെയ്തു. 2024 ഏപ്രിലിലാണ് മലപ്പുറത്ത് ചുമതലയേൽക്കുന്നത്.
പഠനകാലത്ത് പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളജ് ടീമിനു വേണ്ടിയും ജില്ലാ എ ഡിവിഷൻ ചാന്പ്യൻമാരായ പാലക്കാട് അത് ലറ്റിക്സ് ആൻഡ് ഫുട്ബോൾ ക്ലബിനു വേണ്ടിയും ഒട്ടേറെ മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം 1993 ലാണ് റഫറിയിംഗ് രംഗത്തെത്തുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ക്ലാസ് ഫോർ റഫറിയായിട്ടായിരുന്നു തുടക്കം. 2005 ൽ നാഷണൽ റാങ്കിംഗ് കരസ്ഥമാക്കി 2013 വരെ റഫറിയിംഗ് രംഗത്ത് തുടർന്നു. ഇക്കാലയളവിൽ ഒട്ടേറെ സംസ്ഥാന, ദേശീയ മത്സരങ്ങൾ നിയന്ത്രിച്ചു.
2006 ൽ കോഴിക്കോടും 2012 ൽ തമിഴ്നാട്ടിലും നടന്ന സന്തോഷ് ട്രോഫി മത്സരങ്ങൾ നിയന്ത്രിക്കാനും അവസരം ലഭിച്ചു. ഐ ലീഗ് ജൂണിയർ ചാന്പ്യൻഷിപ്പിലും വിമണ്സ് സീനിയർ ചാന്പ്യൻഷിപ്പിലുമെല്ലാം ഇദ്ദേഹം മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. പിന്നീട് റഫറിയിംഗ് രംഗത്തു നിന്ന് പിൻമാറിയെങ്കിലും ഇപ്പോഴും വെറ്ററൻസ് ഫുട്ബോൾ രംഗത്ത് സജീവമാണ്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിയാണ് ബിജുമോൻ.
പാലക്കാട് കൊഴിഞ്ഞന്പാറ സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജോളി മാനുവൽ ആണ് ഭാര്യ. മക്കൾ: ക്രിസ്റ്റി എം. അഗസ്റ്റിൻ, അലക്സ് അഗസ്റ്റിൻ (ഇരുവരും വിദ്യാർഥികൾ).