നിലന്പൂരിൽ റോഡ് ഷോയ്ക്കിടെ നേരിയ സംഘർഷം
1564032
Sunday, June 1, 2025 5:35 AM IST
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും നേർക്കുനേർ പോരാട്ടം തുടങ്ങി. ഇന്നലെ ഇരുമുന്നണികളുടെയും റോഡ് ഷോക്കിടെ നഗരത്തിൽ നേരിയ സംഘർഷമുണ്ടായി.
എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിനെ നിലന്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്വീകരിച്ചാനയിച്ച് എൽഡിഎഫ് നടത്തിയ പ്രകടനവും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ റോഡ്ഷോയും കടന്നുപോയ ശേഷമാണ് നിലന്പൂർ ആശുപത്രി റോഡ് ജംഗ്ഷനിൽ നേരിയ സംഘർഷമുണ്ടായത്.
പ്രകടനങ്ങൾ മുന്നോട്ട് പോയ ശേഷവും ജംഗ്ഷനിൽ നിലയുറപ്പിച്ച പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയായിരുന്നു. ഇതോടെ നിലന്പൂർ സിഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിലുള്ള പോലീസെത്തി രംഗം ശാന്തമാക്കി. ഈ സമയം ഇരുവിഭാഗത്തിന്റെയും പ്രചാരണ വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ നിർത്തിയിട്ട് അനൗണ്സ് ചെയ്തുകൊണ്ടിരുന്നു.
അതിനിടെ എത്തിയ മറ്റു വാഹനങ്ങളും മുന്നോട്ട് പോകാനാകാതെ കുടുങ്ങി. പടക്കം പൊട്ടിച്ചും പൂക്കളെറിഞ്ഞും പ്രവർത്തകർ ഉത്സവാന്തരീക്ഷം തീർക്കുകയും ടൗണിന്റെ എല്ലാ ഭാഗങ്ങളിലും ഇരുവിഭാഗം പ്രവർത്തകർ നിറയുകയും ചെയ്തത്തോടെ നിലന്പൂർ നഗരം സ്തംഭിച്ചു.
ഇരുമുന്നണികളും വിജയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലത്തിൽ സംസ്ഥാന നേതാക്കളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരും ക്യാന്പ് ചെയ്യുന്നുണ്ട്.
എംപിമാരും എംഎൽഎമാരും ഉൾപ്പെടെ നിരവധി യുഡിഎഫ് നേതാക്കൾ ദിവസങ്ങളായി നിലന്പൂരിൽ താമസമാക്കിയിട്ടുണ്ട്. എൽഡിഎഫ് പ്രചാരണ കണ്വൻഷൻ ഉദ്ഘാടനം ചെയ്യാൻ ഇന്ന് മുഖ്യമന്ത്രി എത്തുന്നതോടെ എൽഡിഎഫ് ക്യാന്പ് കൂടുതൽ സജീവമാകും. മന്ത്രിമാരും എംഎൽഎമാരും തെരഞ്ഞെടുപ്പ് കഴിയും വരെ മണ്ഡലത്തിൽ ഉണ്ടാകും.