കടുവപ്പേടി: അധ്യയന വർഷാരംഭം നിസഹായതയോടെ രക്ഷിതാക്കൾ
1563550
Friday, May 30, 2025 5:41 AM IST
കരുവാരകുണ്ട്: രക്ഷിതാക്കളും കുട്ടികളും അധ്യാപകരും പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തുമ്പോൾ കടുവ പേടിയിലമർന്ന മലയോരത്തെ ചെറുകിട കർഷകരും തോട്ടം തൊഴിലാളികളും നിസഹായരാണ്.
കടുവപ്പേടി കാരണം തൊഴിലിടങ്ങളിലെത്തി തൊഴിലെടുക്കാനാവാത്തതോടെ ആഴ്ചകളായി മേഖലയിലെ ചെറുകിട കർഷകരും തൊഴിലാളികളും ചെലവിന് വക കണ്ടെത്താൻ വിഷമിക്കുകയാണ്. അധ്യയന വർഷം ആരംഭിക്കുമ്പോൾ കുട്ടികൾക്ക് പുസ്തകം, യൂണിഫോം, ബാഗ്, കുട തുടങ്ങി വിവിധ വസ്തുക്കൾ വാങ്ങേണ്ടതായി വരുന്നു. ഇവയ്ക്കെല്ലാം വലിയ തുക തന്നെ ചെലവഴിക്കേണ്ടി വരും.
മഴക്കാലമായാലും തോട്ടങ്ങളിൽ ജോലി ചെയ്താണ് തോട്ടം തൊഴിൽ മേഖലയിലെ തൊഴിലാളികൾ പണം കണ്ടെത്തിയിരുന്നത്. എന്നാൽ കടുവ യുവാവിനെ അക്രമിച്ച് കൊലപ്പെടുത്തിയതോടെയും ജാഗ്രതാ നിർദേശം നിലനിൽക്കുന്നതിനാലും തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ എത്തിപ്പെടാനാവുന്നില്ല.
ഇതോടെ മേഖലയിലെ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും വരുമാനം പൂർണമായും നിലച്ചിരിക്കുകയാണ്. കുട്ടികൾക്ക് വിദ്യാലയങ്ങളിലെത്തുമ്പോൾ പുതിയ പഠനോപകരണങ്ങളും മറ്റും വാങ്ങിക്കാൻ പണം കണ്ടെത്താൻ ഇവർക്കാവുന്നില്ല.
വീട്ടിലെ ദൈനംദിന ചെലവുകൾക്ക് പോലും പണമില്ലാതെ വിഷമിക്കുകയാണ് മേഖലയിലെ തോട്ടം തൊഴിലാളികൾ.തോട്ടം തൊഴിൽ മേഖല പൂർണമായും നിശ്ചലമായിട്ടും സർക്കാർ ഇതുവരെ തൊഴിലാളികൾക്ക് ഒരുതരത്തിലുള്ള ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടില്ല.
പുതിയ അധ്യയന വർഷമാരംഭിക്കുമ്പോൾ കുട്ടികൾക്ക് ആവശ്യമായ യൂണിഫോം, നോട്ടുബുക്കുകൾ,പേന, ബാഗ്, കുട തുടങ്ങിയവയെല്ലാം സർക്കാർ സൗജന്യമായി വിദ്യാലയങ്ങൾ വഴി വിതരണം ചെയ്യണമെന്നാണ് വിവിധ തൊഴിലാളി സംഘടനകളുടെ ആവശ്യം.
കടുവയെ പിടികൂടി തോട്ടം തൊഴിൽ മേഖലയിലേക്ക് തൊഴിലാളികൾക്ക് തൊഴിലെടുക്കാൻ പോകാവുന്ന സാഹചര്യമുണ്ടാക്കുകയും വിദ്യാർഥികൾക്ക് ആവശ്യമായ വസ്തുക്കൾ സർക്കാർ വിതരണം ചെയ്യുകയും ചെയ്തില്ലെങ്കിൽ അധ്യയന വർഷാരംഭത്തിൽ കുട്ടികളെ സ്കൂളിൽ എത്തിക്കൽ പ്രയാസമായേക്കുമെന്നാണ് ഒരു വിഭാഗം രക്ഷിതാക്കൾ പറയുന്നത്.
ഇത് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ സർക്കാർ അടിയന്തരമായ ഇടപെടലുകൾ നടത്തണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.