യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം : മഞ്ചേരി കോടതിയിൽ 12 വർഷത്തിന് ശേഷം വധശിക്ഷാവിധി
1563776
Saturday, May 31, 2025 5:43 AM IST
മഞ്ചേരി: യുവതിയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ ഭർത്താവിനെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) മരണം വരെ തൂക്കി കൊല്ലാൻ വിധിച്ച സംഭവം മഞ്ചേരി കോടതിയിൽ ഒരു വ്യാഴവട്ടക്കാലത്തിന്റെ ഇടവേളയെടുത്ത് വിധിക്കുന്ന വധശിക്ഷയാണ്.
പരപ്പനങ്ങാടി ചുടലപ്പറന്പ് കൊടക്കാട് നെടുവ പഴയകത്ത് നജ്ബുദ്ദീൻ എന്ന ബാബു (44)
വിനെയാണ് ജഡ്ജ് എ.വി ടെല്ലസ് ശിക്ഷിച്ചത്. 2017 ജൂലൈ 23നായിരുന്നു കേസിനാസ്പദമായ സംഭവം. സംശയം മൂലം ആദ്യഭാര്യയായ റഹീന(30)യെ പ്രതിയുടെ ഉടമസ്ഥതയിൽ അഞ്ചപ്പുര ബീച്ച് റോഡിലുള്ള ഇറച്ചിക്കടയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
12 വർഷം മുന്പ് ജില്ലാ സെഷൻസ് ജഡ്ജിയായിരുന്ന പി.കെ. ഹനീഫയായിരുന്നു മറ്റൊരു കേസിൽ ഇതിനുമുന്പ് വധശിക്ഷ വിധിച്ചത്. മകളുടെ കൂട്ടുകാരിയായ ഒന്പതുകാരിയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ പൂക്കോട്ടുംപാടം ചുള്ളിയോട് പൊന്നാംകല്ല് പാലപ്പറന്പത്ത് അബ്ദുൾനാസറിനെ മരണം വരെ തൂക്കി കൊല്ലാനായിരുന്നു .
വിധിച്ചത്. 2013 ജൂലൈ 31നായിരുന്നു വിധി. വിധിക്കെതിരേ പ്രതി അപ്പീൽ നൽകിയെങ്കിലും 2018 ഫെബ്രുവരി 28ന് ഹൈക്കോടതിയും തുടർന്ന് സുപ്രീം കോടതിയും ശിക്ഷ ശരിവയ്ക്കുകയായിരുന്നു.
ചാരിത്യ്രശുദ്ധിയിൽ സംശയം തോന്നിയ ഭാര്യ സുചിത്രയെ ഉളികൊണ്ട് കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് വണ്ടൂർ കാരാട് കേലേന്പാടം വെള്ളില രാമചന്ദ്രനെ (40) മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പിഎസ്. നസീർ അഹമ്മദ് മരണം വരെ തൂക്കി കൊല്ലാൻ വിധിച്ചിരുന്നു.
2010 ഒക്ടോബർ ഏഴിനായിരുന്നു ഈ വിധി. 2008 സെപ്റ്റംബർ 25ന് ഗർഭിണിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. കൽപകഞ്ചേരി കൻമനം മയ്യേരി കുഞ്ഞിമൊയ്തീൻ എന്ന ബാബുവിന്റെ ഭാര്യ ഖദീജ (36)യെ വെട്ടി കൊലപ്പെടുത്തിയ കേസിൽ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ആണ് പ്രതി മേനോത്തിൽ മോഹൻദാസ് എന്ന വിനീഷി (22)നെ മരണം വരെ തൂക്കി കൊല്ലാൻ ശിക്ഷിച്ചത്. മൂന്ന് കേസുകളിലും കൊല്ലപ്പെട്ടത് വനിതകളായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.