തെരഞ്ഞെടുപ്പ്: ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം
1564034
Sunday, June 1, 2025 5:35 AM IST
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും പ്രചാരണങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ വി.ആർ. വിനോദ് നിർദേശം നൽകി. പ്രചാരണ വസ്തുക്കളിൽ പ്ലാസ്റ്റിക്, പിവിസി തുടങ്ങിയവ അനുവദനീയമല്ലെന്നും പൂർണമായും റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന വസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും ഇത് സംബന്ധിച്ച് നടന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ കളക്ടർ നിർദേശം നൽകി. കൊടികൾ, തോരണങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക്കോ പിവിസിയോ ആകാൻ പാടില്ല.
പരസ്യങ്ങൾ, ബോർഡുകൾ തുടങ്ങിയവ കോട്ടണ്, പേപ്പർ, പോളി എത്തിലീൻ തുടങ്ങിയവ കൊണ്ട് നിർമിച്ചത് വേണം. പ്ലാസ്റ്റിക്കിന്റെ അംശം ഉള്ളതോ പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ളതോ ആയ പ്രചാരണ വസ്തുക്കളും ഉപയോഗിക്കരുത്. അതോടൊപ്പം സ്ഥാനാർഥിയുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ ഓഫീസ് അലങ്കരിക്കുന്നതിനും പ്ലാസ്റ്റിക്, ഫ്ളക്സ് തുടങ്ങിയവ ഉപയോഗിക്കാൻ പാടില്ല.
അംഗീകൃതമായി ഉപയോഗിക്കാവുന്ന പ്രചാരണ വസ്തുക്കളിൽ കൃത്യമായ ക്യൂർആർ കോഡ് ഉണ്ടായിരിക്കണം. ഈ കോഡ് സ്കാൻ ചെയ്യുന്പോൾ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അനുവദിച്ച ലൈസൻസ് ലഭ്യമാകണം. അനുവദനീയമായതല്ലാത്ത പ്രചാരണ വസ്തുക്കൾ, ബോർഡുകൾ, കൊടി തോരണങ്ങൾ തുടങ്ങിയവ എൻഫോഴ്സ്മെന്റ് സ്കോഡുകൾ മുഖേന നീക്കം ചെയ്യുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
നടപടി സ്വാഗതാർഹമാണെന്നും നിരോധിത വസ്തുക്കൾ ഉപയോഗിച്ചുള്ള പ്രചാരണ സാമഗ്രികൾ ഉപയോഗിക്കില്ലെന്നും യോഗത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ അറിയിച്ചു.