പ്രചാരണം ശക്തമാക്കി ആര്യാടൻ ഷൗക്കത്ത്
1564302
Monday, June 2, 2025 5:39 AM IST
എടക്കര: നിലന്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പോത്തുകൽ, എടക്കര, വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി. ഉപ്പട, മരുത, മൂത്തേടം, തണ്ണിക്കടവ് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പര്യടനം. ഞായറാഴ്ചയായതിനാൽ ഇന്നലെ പോത്തുകൽ പൂളപ്പാടം പള്ളിയിലായിരുന്നു ഷൗക്കത്തിന്റെ ആദ്യസന്ദർശനം. യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി, പോത്തുകൽ മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് രാജു തുരുത്തേൽ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
ഇടവക വികാരിയുമായി സംസാരിച്ച ശേഷം വിശ്വാസികളോട് ആര്യാടൻ ഷൗക്കത്ത് വോട്ട് അഭ്യർഥിച്ചു. തുടർന്ന് പാതാർ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി, മുണ്ടേരി ക്രിസ്തുരാജ മലങ്കര കത്തോലിക്ക പള്ളി വികാരിമാരെയും കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം നെട്ടിക്കുളത്തെ ഫാമിലി ഓഡിറ്റോറിയത്തിലെത്തി. അവിടെ നടക്കുന്ന വിവാഹവേദിയിലും ഷൗക്കത്ത് ആളുകളോട് വോട്ട് അഭ്യർഥിച്ചു.
തുടർന്ന് പാതിരിപ്പാടം സെന്റ് മേരീസ് കാത്തലിക് പള്ളിയിലെത്തിയ ഷൗക്കത്തിനെ വികാരി ഫാ. സണ്ണി കൊല്ലർത്തോട്ടം ഹൃദ്യമായി സ്വീകരിച്ചു. എസ്എസ്എൽസി, പ്ലസ് ടു വിജയികളുടെ അനുമോദനത്തിന്റെ ഭാഗമായി സ്ഥാനാർഥിക്കും അദ്ദേഹം കേക്ക് മുറിച്ച് നൽകി. തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ആശംസകളും നേർന്നാണ് അദ്ദേഹം സ്ഥാനാർഥിയെ യാത്രയാക്കിയത്.
പോത്തുകൽ പെന്തക്കോസ്തൽ മിഷൻ പ്രേയർ ഹാളിൽ എത്തുന്പോൾ അവിടെ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയുടെ മാതാവ് ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. ഷൗക്കത്തിന്റെ വിജയത്തിനു വേണ്ടി തലയിൽ കൈവച്ച് അനുഗ്രഹിച്ച് ജോയിയുടെ മാതാവ് മറിയാമ്മ പ്രാർഥിക്കുകയും ചെയ്തു.
അടുത്ത് തന്നെയുള്ള ഗിൽഗാൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിലെത്തിയ സ്ഥാനാർഥിയെ പാസ്റ്റർ സി.വി. വിൽസണ് വിശ്വാസികളോടൊപ്പം വിജയത്തിന് വേണ്ടി പ്രാർഥന നടത്തിയ ശേഷമാണ് യാത്രയാക്കിയത്. തുർന്ന് ഉപ്പട, മരുത, തണ്ണിക്കടവ്, മൂത്തേടം എന്നിവിടങ്ങളിലും ഷൗക്കത്ത് പര്യടനം നടത്തി.