പുലിയെ തുറന്നുവിടാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി എ.പി. അനിൽകുമാർ
1563783
Saturday, May 31, 2025 5:50 AM IST
നിലന്പൂർ:വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പുലിയെ കരുളായി വനത്തിൽ വീടാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാർ എംഎൽഎ. കരുവാരക്കുണ്ട് സിടി എസ്റ്റേറ്റിൽ നരഭോജി കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ കരുളായി വനത്തിലെ നെടുങ്കയം വനമേഖലയിൽ വിടാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അനിൽകുമാർ പറഞ്ഞു. കഴിഞ്ഞ 15 നാണ് ടാപ്പിംഗ് തൊഴിലാളിയായ യുവാവിനെ കടുവ കടിച്ച് കൊന്നത്. ഇതേ തുടർന്ന് കടുവയെ പിടികൂടാൻ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടങ്ങിയത്.
കടുവക്ക് പുറമെ പുലി കൂടി എത്തിയതോടെ ജനങ്ങളുടെ ആശങ്ക വർധിച്ചിരിക്കുകയാണ്. വനംവകുപ്പിന്റെ കൂട്ടിൽ കുടങ്ങിയ പുലിയെയാണ് 15 കിലോമീറ്റർ മാത്രം അകലെയുള്ള വനമേഖലയിൽ വിടാൻ ഒരുങ്ങുന്നത്. വനം വകുപ്പിന്റെയും വകുപ്പ് മന്ത്രിയുടെയും നിഷേധാത്മക നിലപാടാണ് ഇതിന് പിന്നിലുള്ളത്. തൃക്കലങ്ങോട് നിന്നു പിടികൂടിയ പുലിയെ ഒരു മാസം മുന്പ് കരുളായി വനമേഖലയിൽ വിട്ടിരുന്നു.
ഈ പുലിയാണോ കൂട്ടിൽ കുടുങ്ങിയതെന്ന് സംശയമുണ്ട്. അതിനാൽ കൂട്ടിൽ കുടുങ്ങിയ പുലിയെ മൃഗശാലയിലേക്ക് മാറ്റണമെന്നും നിലന്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അനിൽകുമാർ എംഎൽഎ ആവശ്യപ്പെട്ടു.
കൂട്ടിൽ കുടുങ്ങിയപ്പോൾ കാലിന് ഉൾപ്പെടെ ചെറിയ പരിക്കേറ്റ സാഹചര്യത്തിൽ ഡിഎഫ്ഒയുടെ നിർദേശ പ്രകാരം പുലിയെ അമരന്പലത്ത് വനം ആർആർടിയിൽ മൂന്ന് ദിവസം നീരീക്ഷണത്തിൽ വയ്ക്കും. പിന്നീട് മലപ്പുറം ജില്ലക്ക് പുറത്തുള്ള വന മേഖലയിലോ മൃഗശാലയിലോ വിടുകയെന്ന് വനം വകുപ്പ് തീരുമാനിക്കും.