മഴയും കാറ്റും; നിലന്പൂർ -ഷൊർണൂർ ട്രെയിനുകൾ വൈകി ഓടുന്നു, യാത്രക്കാർ ദുരിതപാളത്തിൽ
1563235
Thursday, May 29, 2025 5:59 AM IST
കരുവാരകുണ്ട്: കനത്ത മഴയും കാറ്റും മൂലം മരക്കൊന്പുകൾ വൈദ്യുതി കന്പികളിലേക്ക് പൊട്ടിവീണ് നിലന്പൂർ -ഷൊർണൂർ ലൈനിൽ ട്രെയിനുകൾ മുടങ്ങൽ പതിവായതോടെ യാത്രക്കാർക്ക് ദുരിതമേറി. പ്രധാനപാതകളിൽ വൈദ്യുതി തടസം വന്ന് ട്രെയിനുകൾ മുടങ്ങലും വൈകിയോടലും സാധാരണമായിട്ടുണ്ട്.
എന്നാൽ മലയോര മേഖലയായ നിലന്പൂർ - ഷൊർണൂർ പാതയിലാണ് വൈദ്യുതി തടസം കാരണം തീവണ്ടി മുടങ്ങലും വൈകിയോടലും കൂടുതൽ. നിലന്പൂർ-ഷൊർണൂർ 56610 നന്പർ പാസഞ്ചർ, ഷൊർണൂർ-നിലന്പൂർ 16326, 16325 നന്പർ പാസഞ്ചർ എന്നീ വണ്ടികൾ കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാരെ വലച്ചു. പാതയിലെ മരങ്ങൾ പൊട്ടി വീണതുമൂലമുണ്ടാകുന്ന വൈദ്യുതി തടസങ്ങളാണ് വണ്ടികൾ വൈകാൻ കാരണമാകുന്നത്.
നിലന്പൂരിൽ നിന്ന് 9.55ന് പുറപ്പെടുന്ന 56610 നന്പർ ഷൊർണൂർ പാസഞ്ചർ തിങ്കളാഴ്ച റദ്ദാക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച 4.20ന് നിലന്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന നിലന്പൂർ-പാലക്കാട് പാസഞ്ചർ രണ്ടര മണിക്കൂറിലധികം വൈകിയാണ് ഓടിയത്. ഈ വണ്ടിക്ക് പാലക്കാട്ടെത്തിയാൽ ചെന്നൈ, ബംഗളൂരു ഭാഗങ്ങളിലേക്ക് കണക്ഷൻ സൗകര്യം ലഭിക്കാറുണ്ട്. പാസഞ്ചർ വൈകിയതിനാൽ ബംഗളൂരു, ചെന്നൈ ഭാഗങ്ങളിലേക്കു പോകേണ്ട യാത്രക്കാർക്ക് കണക്ഷൻ ലഭിച്ചില്ല.
മഴ കനത്തതോടെ വൈദ്യുതി ലൈനിലേക്ക് മരങ്ങൾ വീഴുന്നതും പതിവായിട്ടുണ്ട്. നിലന്പൂർ-ഷൊർണൂർ പാത വൈദ്യുതീകരിച്ചപ്പോൾ കൂടുതൽ സൗകര്യങ്ങളായെങ്കിലും കൂടെക്കൂടെയുണ്ടാകുന്ന വൈദ്യുതി തടസം യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. നിലന്പൂർ - ഷൊർണൂർ പാതയോരങ്ങളിലെ വൃക്ഷങ്ങളുടെ ശിഖരങ്ങൾ വെട്ടി മാറ്റി വൈദ്യുതി കന്പികളിലേക്ക് വീഴാതെ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.