ഏറനാട് താലൂക്കിൽ മഴക്കെടുതികൾക്ക് അറുതിയായില്ല
1563225
Thursday, May 29, 2025 5:51 AM IST
മഞ്ചേരി: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ഏറനാട് താലൂക്ക് പരിധിയിൽ മഴക്കെടുതികൾക്കറുതിയാകുന്നില്ല. ഇന്നലെ ഉച്ചക്ക് ശേഷം തൃക്കലങ്ങോട് മേഖലയിൽ വ്യാപകമായി കാറ്റ് വീശി നാശം വിതച്ചു. നിരവധി മരങ്ങൾ കടപുഴകി വീണു. കൃഷിക്കും നാശനഷ്ടം സംഭവിച്ചു. കാരക്കുന്ന് തച്ചുണ്ണിയിൽ റോഡരികിലെ ചീനിമരം റോഡിലേക്ക് കടപുഴകി വീണു.
തിരക്കേറിയ മഞ്ചേരി - വണ്ടൂർ റോഡിലേക്കാണ് മരം പതിച്ചത്. ഈ സമയം വാഹനങ്ങൾ കടന്നുപോകാത്തതിനാൽ ദുരന്തം ഒഴിവായി. പ്രദേശത്ത് ഏറെനേരം ഗതാഗതം തടസപ്പെട്ടു. മഞ്ചേരി അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മേൽമുറി വില്ലേജിൽ പുള്ളിയിൽ ഹനീഫ, തുവ്വക്കാടൻ ഉണ്ണിക്കാട്ടിരി എന്നിവരുടെ വീടിന് മുകളിലേക്ക് മരം വീണു കേടുപാടുകൾ സംഭവിച്ചു.
പൂക്കോട്ടൂർ വള്ളുവന്പ്രം ജംഗ്ഷനിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതൊഴിവാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. മഞ്ചേരി മുള്ളന്‍പാറയിൽ അബ്ദുൾ സത്താറിന്റെ വീടിന് മുകളിലേക്ക് സമീപത്തുള്ള തെങ്ങ് കടപുഴകി വീണു ഭാഗികമായി നാശം സംഭവിച്ചു. മലപ്പുറത്ത് സിവിൽ സ്റ്റേഷനിൽ ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് മരം പൊട്ടി വീണു.
ഏറനാട് താലൂക്കിന് കീഴിൽ നിലവിൽ മലപ്പുറം വില്ലേജിൽ മാത്രമാണ് ദുരിതാശ്വാസ ക്യാന്പ് പ്രവർത്തിച്ചു വരുന്നത്. അഞ്ച് കുടുംബങ്ങളടക്കം 12 പേരാണ് മലപ്പുറം ടൗണ്‍ ഹാളിലെ ക്യാന്പിലുള്ളത്. അപകട സാധ്യത മേഖലകളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നതിനും ആവശ്യമെങ്കിൽ ക്യാന്പുകൾ തുടങ്ങുന്നതിനും ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
മഴക്കാലം: നിലന്പൂരിൽ മുന്നൊരുക്കം തുടങ്ങി
നിലന്പൂർ: നഗരസഭയിലെ മഴക്കാലപൂർവ പ്രവർത്തനങ്ങളെയും ദുരന്ത നിവാരണ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും യോഗം ചേർന്നു. നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു.
അത്യാവശ്യഘട്ടങ്ങളിൽ എല്ലാ വകുപ്പുകളുടെയും സംയുക്ത സേവനം ലഭ്യമാക്കുന്നതിനായി അതത് വകുപ്പിന്റെ ഭാരവാഹികൾക്ക് ചുമതല നൽകി. നഗരസഭയിലെ വാർഡുകൾ തോറുമുള്ള മഴക്കാലപൂർവ മുന്നൊരുക്കങ്ങൾ നടത്തുന്നതിന് കൗണ്‍സിലർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും നടപടികൾ അന്തിമഘട്ടത്തിലാണെന്നും ആരോഗ്യ സഥിരംസമിതി കമ്മിറ്റി അധ്യക്ഷൻ കക്കാടൻ റഹീം പറഞ്ഞു.
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള അത്യാവശ്യമരുന്നുകളെല്ലാം സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിനാസ് ബാബു അറിയിച്ചു. അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടുന്നതിന് കണ്ട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 04931- 220365 എന്ന ഹെൽപ്പ് ലൈൻ നന്പറിൽ ബന്ധപ്പെടാമെന്ന് ചെയർമാൻ അറിയിച്ചു.
യോഗത്തിൽ വില്ലേജ് ഓഫീസ്, അഗ്നിരക്ഷാ സേന, വനം ഓഫീസ,് കഐസ്ഇബി, പിഡബ്ല്യുഡി, പോലീസ്, ആരോഗ്യം, മുനിസിപ്പാലിറ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി സുനിൽ കുമാർ, കെ.സി. രാജീവൻ എന്നിവർ സംസാരിച്ചു.