ജില്ലയിൽ വീണ്ടും മഴക്കെടുതി; കൂടുതൽ നാശനഷ്ടം
1563559
Friday, May 30, 2025 5:41 AM IST
മഞ്ചേരി: ഏറനാട് താലൂക്ക് പരിധിയില്‍ ഇന്നലെയും മഴക്കെടുതികള്‍ തുടർക്കഥ. മരംവീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നും കിണറിടിഞ്ഞും നാശനഷ്ടം സംഭവിച്ചു. ചെമ്പ്രശ്ശേരി വില്ലേജില്‍ ആര്പ്പിനിക്കുന്ന് കണിയംപാറ ജമീലയുടെ വീട്ടില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. ആളപായമില്ല. മഞ്ചേരിയില്‍ പുത്തന്‍പുരക്കല്‍ പി.പി. ശ്രീകൃഷ്ണന്റെ വീട്ടിലേക്ക് മതിലിടിഞ്ഞ് വീണ് വീടിന് ഭാഗികമായി നാശം സംഭവിച്ചു.
കുന്നത്തുകൂഴിയില് വേലുക്കുട്ടിയുടെ വീടിന്റെ ചുറ്റുമതില്‍ ഭാഗികമായി തകര്‍ന്ന് റോഡിലേക്ക് വീണു. തൃക്കലങ്ങോട് കുതിരാടത്ത് അമരക്കാട്ടില്‍ കൃഷ്ണന്റെ വീടിനു മുകളില്‍ തെങ്ങ് വീണ് ഭാഗികമായ നാശനഷ്ടം ഉണ്ടായി. പൂക്കോട്ടൂര്‍ മൂച്ചിക്കലില്‍ സുബ്രമണ്യന്റെ വീടിനുമുകളില്‍ തെങ്ങുവീണ് ഓടുകള്‍ തകര്‍ന്നു.
ചെമ്പ്രശേരിയില്‍ രുഗ്മിണി പള്ളിപുറത്ത്, മൂത്തേടത്ത് കരുണാകരന് എന്നിവരുടെ വീടിനുമുകളില്‍ മരം വീണ് ഭാഗിക ഭവനനാശം സംഭവിച്ചു. മലപ്പുറത്ത് സോപാനം വീട്ടില്‍ കെ. പ്രവീണിന്റെ വീടിനു പിന്നില്‍ ഉരുളന്‍ കല്ലുകള്‍ വീണു. സ്ഥലത്ത് മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ സ്ഥലപരിശോധന നടത്തി നഗരസഭക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ജില്ലാ ജിയോളജി വകുപ്പിന് നിര്‍ദേശം നല്കി.
കാവന്നൂര്‍ വില്ലേജില്‍ നിത്യാനന്ദന് കോന്നന്കുഴിയുടെ കുടിവെള്ള കിണര്‍ താഴ്ന്നു. കൊമ്പന് മുഹമ്മദ് വള്ളിതൊടുവിലിന്റെ വീടിനുമുകളില്‍ മരം വീണ് ഭാഗിക നാശനഷ്ടമുണ്ടായി. ഇരുമ്പുഴി ഹൈസ്കൂളിലേക്കുള്ള വഴി മണ്ണിടിഞ്ഞുവീഴാറായി അപകടകരമായ നിലയിലാണുള്ളത്. ഏറനാട് ഡെപ്യൂട്ടി തഹസില്‍ദാറായ വി.വി. ബാസ്റ്റിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യാഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
മഴക്കാലദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പൂക്കോട്ടൂര്‍ വില്ലേജ് യോഗം പഞ്ചായത്ത് ഹാളിലും ചെമ്പ്രശേരി, പാണ്ടിക്കാട്, വെട്ടിക്കാട്ടിരി വില്ലേജുകളുടെ സംയുക്തയോഗം പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് സിഎച്ച് ഹാളിലും ചേര്‍ന്നു.
പെരിന്തൽമണ്ണ: ശക്തമായ മഴയിൽ കുന്നപ്പള്ളിയിൽ താമസിക്കുന്ന മിൻപിടി അബ്ദുൾ അസീസിന്റെ വീടിന്റെ മുകളിലേക്ക് കടപുഴകി വീണ ഭീമൻ പുളിമരം മുറിച്ചു നീക്കി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. റോഡ് സൈഡിൽ നിന്നാണ് മരം കടപുഴകി വീണത്.
മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ,സുമേഷ് വലമ്പൂർ, ഫാറൂഖ് പൂപ്പലം, ജിൻഷാദ് പൂപ്പലം,സുബീഷ് പരിയാപുരം, ശ്യാം പാതായ്ക്കര, യധു പാതായ്ക്കര, അഭിൻ വിജയ് എന്നിവർ സ്ഥലത്തെത്തിയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മരം മുറിച്ചു നീക്കിയത്.
കരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം. മരങ്ങൾ കടപുഴകിയും പൊട്ടിവീണും വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ചിലയിടങ്ങളിൽ ഗതാഗതം മുടങ്ങി.
വൈദ്യുതി കമ്പികൾക്കുമേൽ മരം പൊട്ടിവീണ് വൈദ്യുതി വിതരണവും മുടങ്ങി. പുന്നക്കാട്, പുൽവട്ട, കക്കറ, ചുള്ളിയോട്, കരിങ്കോണി, വട്ടമല, കുട്ടത്തി, തരിശ്, മുള്ളറ, മാമ്പുഴ, പൊടുവണ്ണി, ഭവനംപറമ്പ് ഇരിങ്ങാട്ടിരി എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങൾ ഏറെയും സംഭവിച്ചത്.