വാഹനം ഹാജരാക്കാത്തവർക്കെതിരേ നടപടി പെരിന്തൽമണ്ണിയിൽ സ്കൂൾ വാഹനങ്ങൾ പരിശോധിച്ചു
1563234
Thursday, May 29, 2025 5:51 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്കിലെ സ്കൂൾ വാഹനങ്ങൾ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോധിച്ചു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. താലൂക്കിലെ ഇരുനൂറിലധികം വാഹനങ്ങളാണ് മാനത്തുമംഗലം - പൊന്ന്യാകുർശി ബൈപ്പാസ് റോഡിൽ പരിശോധിച്ചത്. വാഹനങ്ങളുടെ ഫിറ്റ്നസ് തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ മോട്ടോർ വാഹനവകുപ്പ് നിർദേശിച്ചിരുന്നു.
പെരിന്തൽമണ്ണ ആർടിഒ എം. രമേശിന്റെ നിർദേശ പ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി.ജെ. റെജി, മുഹമ്മദ് ഷെഫീഖ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.മയിൽരാജ്, മുഹമ്മദ് ബഷീർ, ഹരികൃഷ്ണൻ, കെ.മുകേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് വാഹനങ്ങൾ പരിശോധിച്ചത്.
വാഹനങ്ങളുടെ പ്രവർത്തന ക്ഷമത, വേഗപ്പൂട്ട്, ജിപിഎസ്, ഫസ്റ്റ് എയ്ഡ് കിറ്റ് തുടങ്ങിയ സാങ്കേതിക കാര്യങ്ങളാണ് പരിശോധിച്ചത്. ഫിറ്റ്നസ് തെളിയിച്ച വാഹനങ്ങളിൽ ചെക്ക്ഡ് സ്റ്റിക്കർ പതിപ്പിച്ചു. ഫിറ്റ്നസ് തെളിയിക്കാൻ സാധിക്കാത്ത 16 വാഹനങ്ങൾ തിരിച്ചയച്ചു. പരിശോധനക്ക് വാഹനങ്ങൾ എത്തിക്കാൻ സാധിക്കാത്തവർ സ്കൂൾ തുറക്കുന്നതിനു മുന്പ് നിർബന്ധമായും ഫിറ്റ്നസ് തെളിയിക്കണമെന്ന് ജോയിന്റ് ആർടിഒ എം. രമേശ് നിർദേശം നൽകി.
താലൂക്കിലെ സ്കൂൾ ബസ് ഡ്രൈവർമാർക്കായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സുരക്ഷാ പരിശീലന ക്ലാസും സംഘടിപ്പിച്ചു. ക്ലാസിൽ പങ്കെടുത്താത്തവർക്കും പരിശോധനക്ക് വിധേയമാകാത്ത സ്കൂൾ ബസുകൾക്കെതിരെയും ഫിറ്റ്നസ് തെളിയിക്കാത്ത സ്കൂൾ ബസുകളുടെ പേരിലും നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.