ജില്ലയിൽ ട്രോളിംഗ് നിരോധനം ഒന്പതിന് അർധരാത്രി മുതൽ
1564981
Thursday, June 5, 2025 5:54 AM IST
മലപ്പുറം: ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജില്ലയിൽ ഒന്പതിന് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ നടപ്പാക്കും. നിരോധനം ആരംഭിക്കുന്നതിന് മുന്നോടിയായി നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.
യോഗത്തിൽ ട്രോളിംഗ് നിരോധനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തി. വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ ഉന്നയിച്ച ആവശ്യങ്ങളും നിർദേശങ്ങളും ചർച്ച ചെയ്തു. ട്രോളിംഗ് നിരോധനത്തോട് എല്ലാവരും സഹകരിക്കണമെന്ന് കളക്ടർ അഭ്യർഥിച്ചു.
ജില്ലയിൽ നടത്തിയ പ്രധാന മുന്നൊരുക്കങ്ങൾ:
മേയ് 15 മുതൽ പൊന്നാനി ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആരംഭിച്ചു. രണ്ട് പട്രോൾ/റസ്ക്യൂ ബോട്ടുകൾ പൊന്നാനി, താനൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന് വാടകയ്ക്ക് എടുക്കുന്നതിനുള്ള ക്വട്ടേഷൻ നടപടികൾ പൂർത്തീകരിച്ചു.
ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിന് മുന്പായി ജില്ലയുടെ തീരപ്രദേശത്ത് പ്രവർത്തിക്കുന്ന എല്ലാ ഇതരസംസ്ഥാന യന്ത്രവത്കൃത ബോട്ടുകൾ തീരം വിട്ടു പോകാൻ നിർദേശം നൽകി. ട്രോളിംഗ് ബോട്ടുകൾക്ക് ഇന്ധനം നൽകുന്നത് നിർത്തിവയ്ക്കാൻ പെട്രോൾ പന്പ് ഉടമകൾക്ക് നിർദേശം നൽകി.
മത്സ്യത്തൊഴിലാളികൾക്കുള്ള നിർദേശങ്ങൾ സംബന്ധിച്ചുള്ള ലഘുലേഖകൾ അച്ചടിച്ച് വിതരണം ചെയ്യും. ലാൻഡിംഗ് സെന്ററുകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണ ക്ലാസുകൾ നടത്തി വരുന്നുണ്ട്. ഹാർബറുകളിൽ മത്സ്യങ്ങളുടെ മിനിമം ലീഗൽ സൈസ് സംബന്ധിച്ച ബോർഡുകൾ സ്ഥാപിക്കും. ജുവനൈൽ ഫിഷിംഗ്, പോത്തൻ വല ഉൾപ്പെടെയുള്ള അനധികൃത മത്സ്യബന്ധന രീതികൾ തടയുന്നതിന് പട്രോളിംഗ് ശക്തമാക്കും. ട്രോൾബാൻ, മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഇവ സംബന്ധിച്ച് മൈക്ക് അനൗണ്സ്മെന്റ് നടത്തും.
കാലാവസ്ഥാ മുന്നറിയിപ്പുകൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ യോഗത്തിൽ അറിയിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ്, എഡിഎം വി.ടി. ഘോളി,
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി. ആഷിഖ് ബാബു, വിവിധ മത്സ്യത്തൊഴിലാളി യൂണിയൻ പ്രതിനിധികളായ എ.കെ. സജാദ്, സൈഫു, കെ.കെ. കോയ, മൊയ്തീൻ കോയ, മഹർഷ, ആബിദ് വടക്കയിൽ, എ.കെ. ജബ്ബാർ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.