തുഷാർ വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പിന്തുണച്ച് പി.കെ. കൃഷ്ണദാസ്
1564794
Wednesday, June 4, 2025 6:20 AM IST
നിലന്പൂർ: തുഷാർ വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഭൂരിപക്ഷ പിന്നാക്ക സമുദായവും ക്രൈസ്തവ വിഭാഗവും മലപ്പുറം ജില്ലയിൽ അവഗണിക്കപ്പെടുന്നുവെന്ന ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ പ്രസ്താവനയെയാണ് നിലന്പൂരിൽ പി.കെ.കൃഷ്ണദാസ് നടത്തിയ വാർത്താ സമ്മേളനത്തിൽ പിന്തുണച്ചത്.
65 വർഷമായി ഒരു വിഭാഗം അവഗണിക്കപ്പെടുന്നുണ്ടെങ്കിൽ അത് പറയാൻ ആ സമുദായത്തിന് അവകാശമുണ്ട്. അതാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിലന്പൂരിൽ മുന്പ് പറഞ്ഞത്. അതിൽ തെറ്റില്ല.
വെള്ളാപ്പള്ളിയുടെ പ്രസംഗത്തെ വർഗീയവത്കരിക്കാനാണ് വി.ഡി.സതീശനും യുഡിഎഫും ശ്രമിക്കുന്നതെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു. നിലന്പൂർ ഉപതെരഞ്ഞെടുപ്പ് വിധി എൽഡിഎഫിനും യുഡിഎഫിനും എതിരാകും. "വികസിത കേരളം, വികസിത നിലന്പൂർ' എന്ന എൻഡിഎയുടെ പുതിയ രാഷ്ട്രീയത്തിന് അനുകൂലമാകും.
എൽഡിഎഫും യുഡിഎഫും അവഗണിച്ച മലയോര ജനതയുടെ പ്രതിനിധിയാണ് എൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻജോർജ്. നിലന്പൂർ - നഞ്ചൻഗോഡ് പാത വൈകുന്നതിൽ ഇരുമുന്നണികൾക്കും പങ്കുണ്ട്. പദ്ധതിയുടെ പാതി പണം നൽകാൻ മാറി മാറി വന്ന ഇടത്,വലത് സർക്കാരുകൾ തയാറായിട്ടില്ല. വന്യമൃഗ ശല്യം പരിഹരിക്കാൻ വന സംരക്ഷണനിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ഒരു രൂപരേഖ പോലും കേന്ദ്ര സർക്കാരിന് നൽകിയിട്ടില്ല.
ചില വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി ഉണ്ടെങ്കിലും അതുപോലും ഫലപ്രദമായി നടപ്പാക്കുന്നില്ലായെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. നാളെ വൈകുന്നേരം നാലിന് നിലന്പൂർ കോടതിപ്പടിയിൽ നടക്കുന്ന എൻഡിഎയുടെ തെരഞ്ഞെടുപ്പ് കണ്വൻഷൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.
ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, എൻഡിഎയുടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ബിജെപി മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി. രശ്മിൽനാഥ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.