കോഴി മാലിന്യ പ്രശ്നം പ്രതിസന്ധിയിലാക്കുന്നു; കച്ചവടക്കാർ ചില്ലറ വ്യാപാരം നിർത്തുന്നു
1564796
Wednesday, June 4, 2025 6:20 AM IST
പൂക്കോട്ടുംപാടം: കോഴി മാലിന്യ പ്രശ്നം വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു. കോഴി മാലിന്യം ശേഖരിക്കുന്ന റെന്ററിംഗ് പ്ലാന്റുകൾ മാലിന്യത്തിന് അമിത തുക ഈടാക്കുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ കോഴിക്കച്ചവടക്കാർ ചില്ലറ വ്യാപാരം അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒന്പത് മാസം മുന്പ് വരെ സൗജന്യമായി മാലിന്യം സ്വീകരിച്ചിരുന്ന റെന്ററിംഗ് പ്ലാന്റുകാർ പിന്നീട് കിലോയ്ക്ക് അഞ്ചു രൂപ ടിപ്പിംഗ് ഫീസായി ആവശ്യപ്പെടുകയും ജില്ലാ കളക്ടർ ചെയർമാനായ ഡിഎൽഎഫ്എംസി കമ്മിറ്റി ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച ഈ ഫീസ് 10 രൂപയാക്കിയെന്ന് അറിയിക്കുന്ന നോട്ടീസ് പ്രചരിപ്പിച്ചു.
കുറഞ്ഞത് ഏഴു രൂപയെങ്കിലും നൽകിയാലേ മാലിന്യം സ്വീകരിക്കൂവെന്ന് നിർബന്ധം പിടിക്കുകയും പണം വാങ്ങാൻ തുടങ്ങുകയും ചെയ്തതായി കോഴി വ്യാപാരികൾ ആരോപിക്കുന്നു. ഇതിനെതിരെ കോഴി വ്യാപാര സംഘടനകൾ കളക്ടർക്കും ജില്ലാ ശുചിത്വ മിഷനും പരാതി നൽകിയിരുന്നു. വർധിപ്പിച്ച ഫീസ് പിൻവലിക്കാനും മാലിന്യം കൊണ്ടുപോകാനും കളക്ടർ നിർദേശം നൽകിയിട്ടും അത് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് വ്യാപാരം നിർത്തിവയ്ക്കുന്നത്.
ഈടാക്കുന്ന ഫീസിന് കന്പനികൾ ഇതുവരെ രസീതി നൽകിയിട്ടില്ലെന്നും മറ്റ് ജില്ലകളിൽ നിന്ന് മാലിന്യം സ്വീകരിക്കാൻ പാടില്ലെന്നിരിക്കെ ലോഡ് കണക്കിന് മാലിന്യം വരുന്നുണ്ടെന്നും വ്യാപാരികൾ ആരോപിക്കുന്നു.
ഈ നീക്കം മലപ്പുറം ജില്ലയിൽ കോഴിയിറച്ചിയുടെ ലഭ്യതയെ സാരമായി ബാധിച്ചേക്കും.വാർത്താ സമ്മേളനത്തിൽ സംയുക്ത സമരസമിതി ഭാരവാഹികളായ അബ്ദുൾ റഷീദ്, മുജീബ് താളിപ്പാടൻ, മുഹമ്മദ് ഷാഫി, ഷാനവാസ്, സി.കെ. മൻസൂർഅലി എന്നിവർ പങ്കെടുത്തു.