‘ഏഴുകണ്ണിപ്പാലം റെയിൽവേ അടിപ്പാത യാഥാർഥ്യമാകാൻ ഫണ്ട് വേണം’
1565291
Friday, June 6, 2025 5:46 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഏഴുകണ്ണിപ്പാലത്തിന് സമീപം റെയിൽവേ അടിപ്പാതക്ക് അനുമതിയായെങ്കിലും പദ്ധതി യാഥാർഥ്യമാകൻ ഇനി വേണ്ടത് ആവശ്യമായ പണം. 3.53 കോടി രൂപയുടെ എസ്റ്റിമേറ്റാണ് റെയിൽവേ അംഗീകരിച്ചത്. ഇതിൽ അങ്ങാടിപ്പുറം പഞ്ചായത്ത് 50 ലക്ഷം രൂപയും എംഎൽഎ വിഹിതമായ ഒരു കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
രണ്ടുകോടി രൂപ കൂടി ഉണ്ടെങ്കിലേ പദ്ധതി നിർമാണ ഘട്ടത്തിലേക്ക് കടക്കാനാകൂ. രണ്ട് എംപിമാരുടെ ഫണ്ട് കൂടി ലഭിച്ചാൽ സാന്പത്തിക തടസം നീങ്ങുമെന്നാണ് പ്രതീക്ഷ. ഇതിനിടെ ഫണ്ട് കണ്ടെത്താനുള്ള കൂട്ടായ ശ്രമം തുടങ്ങിക്കഴിഞ്ഞു.
മഞ്ഞളാംകുഴി അലി എംഎൽഎ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, എട്ടാം വാർഡ് അംഗം ശിഹാബ്, മറ്റു ജനപ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു.
ഉയർന്നുനിൽക്കുന്ന റെയിൽവേ ലൈനിന് താഴെ മണ്ണ് നീക്കി 15 മീറ്റർ വീതിയിലാണ് അടിപ്പാത നിർമിക്കുക. ഇത് രണ്ടുഭാഗത്തും നിലവിലെ റോഡിലേക്ക് ചേർത്ത് അപ്രോച്ച് റോഡ് നിർമിക്കുവാനാണ് പദ്ധതി. അണ്ടർപാസ് വരുന്നതോടെ ചാത്തോലിക്കുണ്ടുക്കാർക്ക് പെരിന്തൽമണ്ണയിൽ എളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കും.
ചെറിയ വാഹനങ്ങൾ അണ്ടർപാസിലൂടെ കടത്തിവിടുകയാണെങ്കിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിലെ ഗതാഗതകുരിക്കിനും ഒരു പരിധിവരെ പ്രയോജനമാകും.