മഞ്ചേരി ബസ് സ്റ്റാൻഡ് കെട്ടിട നിർമാണം പുരോഗമിക്കുന്നു
1568299
Wednesday, June 18, 2025 4:54 AM IST
മഞ്ചേരി: മഞ്ചേരി നഗരമധ്യത്തിലുണ്ടായിരുന്ന പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു മാറ്റി നിർമിക്കുന്ന പുതിയ ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സെപ്റ്റംബർ മാസത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ പ്രവൃത്തി പ്രതീക്ഷിച്ചതിലുമപ്പുറം വേഗത കൈവന്നതിനാൽ ഓഗസ്റ്റിൽ തന്നെ ഉദ്ഘാടനം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നഗരസഭാധ്യക്ഷ വി.എം. സുബൈദ പറഞ്ഞു.
നഗരസഭയുടെ സ്വപ്ന പദ്ധതിയായ അഹമ്മദ് കുരിക്കൾ സ്മാരക ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സിന് 2024 ഫെബ്രുവരി മൂന്നിനാണ് അഡ്വ. യു.എ. ലത്തീഫ് എംഎൽഎ തറക്കല്ലിട്ടത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി.എ. സേവിയർ ആൻഡ് സണ്‍സ് നിർമാണ കന്പനിയാണ് കരാർ ഏറ്റെടുത്തത്. ആദ്യഘട്ടത്തിൽ ഗ്രൗണ്ട് ഫ്ളോർ അടക്കം മൂന്ന് നിലയുണ്ടാകും. 114 മുറികളും സജ്ജമാക്കും. 5.72 കോടി രൂപക്കാണ് നിർമാണ പ്രവൃത്തി ടെൻഡർ എടുത്തത്.
ഇതിന് പുറമെ ഒരു കോടി രൂപ വൈദ്യുതീകരണം, ലിഫ്റ്റ്, ഫയർ ആൻഡ് സംവിധാനം എന്നിവക്ക് 20 ലക്ഷം രൂപ വീതവും ചെലവ് വരും. ബസുകൾ കടന്നുപോകുന്ന ഭാഗത്ത് ഇന്റർലോക്ക് വിരിക്കും. ഇതിനുള്ള തുകയും എസ്റ്റിമേറ്റിലുണ്ട്. ഒന്‍പതര കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. ഇതിൽ ഒന്‍പത് കോടി രൂപ മഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുക്കും. വാണിജ്യകേന്ദ്രങ്ങൾക്ക് പുറമെ, ഓപ്പണ്‍ ഓഡിറ്റോറിയം, പാർക്കിംഗ് ഏരിയ, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവയും പുതിയ സമുച്ചയത്തിലുണ്ടാകും.
നിലവിൽ ഇലക്ട്രിക് പണികൾ, പഴയ കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗം പൊളിച്ചുമാറ്റി കൂട്ടുകട്ടയിടുക തുടങ്ങിയ ചെറു പ്രവൃത്തികളാണ് അവശേഷിക്കുന്നത്. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പഴയ കെട്ടിടത്തിലെ കട മുറികൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി ചർച്ച നടത്തിയിരുന്നു. ജൂലൈ ഒന്നിന് അവരോട് കെട്ടിടത്തിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനു ശേഷം ബസ് സ്റ്റാൻഡിന്റെ മുൻഭാഗത്തുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റുകയും ഇന്റർലോക്ക് ചെയ്യാനുള്ള പ്രവൃത്തിയും മറ്റു ചില മിനുക്കുപണികളും പൂർത്തിയാകുന്നതോടെ മഞ്ചേരിയുടെ സ്വപ്ന പദ്ധതിയുടെ ആദ്യഘട്ടം പൂർണമാകും.
മഞ്ചേരിയിൽ മൂന്ന് ബസ് സ്റ്റാൻഡുകൾ നിലവിൽ വന്നതോടെ ഒരെണ്ണം അനാവശ്യമെന്ന് അഭിപ്രായം ഉയർന്നതിനെ തുടർന്നും കെട്ടിടം കാലപ്പഴക്കം കാരണം നാശോൻമുഖമായതിനെ തുടർന്നുമാണ് പഴയ ബസ് സ്റ്റാൻഡ് പൊളിച്ച് ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുകയെന്ന അഭിപ്രായം ഉയർന്നു വന്നത്. ഇതുവഴി നഗരസഭയുടെ വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യവും അധികൃതർക്കുണ്ട്.