വിദ്യാർഥികളിൽ നിന്ന് അമിത ബസ് ചാർജ് ഈടാക്കുന്നതായി പരാതി
1568303
Wednesday, June 18, 2025 4:54 AM IST
രാമപുരം: ജില്ലാ കളക്ടറുടെ വാക്കുകൾക്ക് പുല്ലുവില കൽപ്പിച്ച് വിദ്യാർഥികളിൽ നിന്ന് അമിത ബസ് ചാർജ് ഈടാക്കുന്നതായി പരാതി. മലപ്പുറം -പെരിന്തൽമണ്ണ വഴി രാമപുരം റൂട്ടിൽ ഓടുന്ന ചില ലോക്കൽ ബസുകളാണ് അവർക്ക് തോന്നുന്നത് പോലെ ചാർജ് ഈടാക്കുന്നതായി ആക്ഷേപം. ഇതേത്തുടർന്ന് ജില്ലാ കളക്ടർക്കും ഗതാഗത വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും രാമപുരം പൗരസമിതിയും രക്ഷിതാക്കളുടെ കൂട്ടായ്മയും സംയുക്തമായി പരാതി നൽകി.
രണ്ടുദിവസം മുന്പ് ഒരു കുട്ടിയെ ഇതിന്റെ പേരിൽ ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടതായും ചില കുട്ടികളെ ശാരീരികവും മാനസികമായും ഉപദ്രവിച്ചതായും പരാതിയിൽ ഉന്നയിക്കുന്നു. ഇതിനെ തുടർന്ന് രാമപുരത്ത് നാട്ടുകാർ സ്വകാര്യബസ് തടഞ്ഞിരുന്നു. നിലവിൽ സർക്കാർ അടിസ്ഥാനത്തിൽ കണ്സഷൻ രണ്ടര രൂപയാണ്. എന്നാൽ വിദ്യാർഥികൾ നൽകുന്നത് അഞ്ചുരൂപയാണ്. രാവിലെ നേരത്തെ ട്യൂഷന് പോയി പിന്നീട് സ്കൂളിലേക്കാണ് കുട്ടികൾ പോകുന്നത്. അവർക്കും കണ്സഷൻ ബാധകമാണ്.
വെക്കേഷൻ കാലയളവിൽ അല്ലാതെയും ട്യൂഷനു വേണ്ടി കണ്സഷൻ നൽകേണ്ടതാണ്. രാവിലെ പോകുന്ന ട്യൂഷൻ കുട്ടികളിൽ നിന്ന് പത്തുരൂപയാണ് വാങ്ങുന്നത്. ഇതു നിയമവിരുദ്ധമാണന്നും ശ്രദ്ധയിൽപെട്ടാൽ പരാതി നൽകാവുന്നതാണന്നും ഒരു കുട്ടിയും അഞ്ചിൽ കൂടുതൽ തുക സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ നൽകരുതെന്നും നിർദേശമുണ്ട്. രണ്ടര രൂപ ചാർജുള്ള സ്ഥലത്തേക്ക് അഞ്ച് രൂപയാണ് വാങ്ങുന്നതെന്നാണ് പരാതി. ചില ഘട്ടങ്ങളിൽ വിദ്യാർഥികളിൽ നിന്ന് ബസ് ജീവനക്കാർ ഫുൾ ചാർജ് വാങ്ങിക്കുന്നതായിട്ടും പരാതിയുണ്ട്.
ട്യൂഷൻ ക്ലാസുകൾക്ക് ഇളവില്ലെന്ന് പറഞ്ഞാണ് വിദ്യാർഥികളോട് ഇങ്ങനെ പെരുമാറുന്നത്. ബസുകൾ സ്കൂൾ സമയങ്ങളിൽ സ്റ്റോപ്പിൽ നിർത്താതെ അകലെ പോയി നിർത്തി സാധാരണ യാത്രക്കാരെ മാത്രം കയറ്റി പോകുന്ന അവസ്ഥയുണ്ട്. വിദ്യാർഥികൾ ഓടിവരുന്പോൾ അവരെ കയറ്റാതെ അമിതവേഗതയിൽ ബസ് എടുത്തുപോകുന്നു.
വിഷയത്തിൽ പരിഹാരമുണ്ടായിട്ടില്ലെങ്കിൽ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് രാമപുരം പരസമിതിയുടെ തീരുമാനം. കഴിഞ്ഞ ദിവസം നാട്ടുകാരുമായി നടന്ന തർക്കങ്ങളെ തുടർന്ന് ബസ് ജീവനക്കാരുടെ പരാതിയിൽ കണ്ടാലറിയുന്ന നാട്ടുകാർക്കെതിരെ മങ്കട പോലീസ് കേസെടുത്തിട്ടുണ്ട്.