47 വർഷം മുന്പ് ഏറ്റെടുത്ത ഭൂമി വനം വകുപ്പിന് കൈമാറി
1568302
Wednesday, June 18, 2025 4:54 AM IST
മഞ്ചേരി: 1978ൽ റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമി തിരികെ വനം വകുപ്പിനു തന്നെ കൈമാറി. റവന്യൂ വകുപ്പ് വഴി ഭൂരഹിതർക്ക് പതിച്ചു നൽകുന്നതിനായി വനംവകുപ്പിൽ നിന്ന് ഏറ്റെടുത്ത ഭൂമിയിൽ പതിച്ചു കൊടുത്തതിന് ശേഷം അവശേഷിക്കുന്ന ഭൂമിയാണ് സർവേ നടത്തി തിരിച്ചു നൽകിയത്.
ഉൗർങ്ങാട്ടിരി, വെറ്റിലപ്പാറ, പെരകമണ്ണ, എടവണ്ണ വില്ലേജുകളിലായി 766.8779 ഹെക്ടർ ഭൂമിയാണ് എടവണ്ണ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് കൈമാറിയത്. സർവേ നടത്തിയ സ്കെച്ചും മഹസറുകളും ജില്ലാ കളക്ടർക്കും കൈമാറി.
1971 ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ്) ആക്ട് പ്രകാരം ഭൂരഹിതരായ വ്യക്തികൾക്ക് ഭൂമി പതിച്ചു നൽകുന്നതിലേക്കായി വനം വകുപ്പ് റവന്യു വകുപ്പിന് 1978 ൽ 1917.4840 ഹെക്ടർ നിക്ഷിപ്ത വനഭൂമി കൈമാറിയിരുന്നു. അതിൽ 1980 കേരള വന സംരക്ഷണ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുന്പ് അർഹരായ വ്യക്തികൾക്ക് പതിച്ചുനൽകിയ വനഭൂമി ഒഴികെ അവശേഷിക്കുന്ന ഭൂമി വനം വകുപ്പിന് തിരികെ കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരുന്നു.
ഹർജിയിൽ മേലുള്ള കോടതി ഉത്തരവനുസരിച്ച് വകുപ്പുകൾ സംയുക്തമായി സർവേ നടപടികൾ ആരംഭിച്ചിരുന്നെങ്കിലും നടപടികളിൽ വനം വകുപ്പിനെ ഉൾപ്പെടുത്തുകയോ സമയബന്ധിതമായ പൂർത്തികരിക്കുയോ ചെയ്തിരുന്നില്ല. തുടർന്ന് പൊതുപ്രവർത്തകനായ അബൂബക്കർ ഹൈക്കോടതിയെ സമീപിക്കുകയും റവന്യു, സർവേ, വനംവകുപ്പുകൾ സംയുക്തമായി സർവേ നടത്തി സർവേ നടപടികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് ഉത്തരവ് സന്പാദിക്കുകയുമായിരുന്നു.
2007ലാണ് സർവേ നടപടികൾ ആരംഭിക്കുന്നത്. 40 സർവേയർമാരടക്കം ആയിരത്തിലധികം പേർ വിവിധ സമയങ്ങളിലായി പ്രവൃത്തികളിൽ പങ്കെടുത്തിരുന്നു. ഏറനാട് താലൂക്കിൽ എടവണ്ണ, പെരകമണ്ണ, വെറ്റിലപ്പാറ, ഉൗർങ്ങാട്ടിരി വില്ലേജുകളിൽ ചെക്കുന്നു മലവാരം, ആലങ്ങാടൻ മലവാരം, ഉൗർങ്ങാട്ടിരി മലവാരം, കുറ്റാടൻ മലവാരം എന്നിവിടങ്ങളിലായാണ് ഭൂമിയുണ്ടായിരുന്നത്.