കാമുകിയെ കാണാൻ മോഷ്ടിച്ച ബൈക്കുമായി എത്തിയ രണ്ടു പേർ പിടിയിൽ
1572496
Thursday, July 3, 2025 5:09 AM IST
എടപ്പാൾ: മലപ്പുറത്തെ കാമുകിയെ കാണാൻ എറണാകുളത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച് യാത്ര തിരിച്ച യുവാവും സുഹൃത്തും കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ. തിങ്കളാഴ്ച രാത്രി എറണാകുളത്തെ ഒരു ഫ്ളാറ്റിൽ നിർത്തിയിട്ട പൾസർ ബൈക്ക് മോഷ്ടിച്ച് മലപ്പുറത്തെ കാമുകിയെ കാണാൻ പോകുന്നതിനിടയിൽ ഇന്നലെയാണ് കുറ്റിപ്പുറം പോലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ ഇവർ സഞ്ചരിച്ച ബൈക്ക് പിടികൂടിയത്.
കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്മൽ ഷാജഹാൻ (25) ശ്രീജിത്ത്, (19) എന്നിവരാണ് പിടിയിലായത്. ബൈക്കിന്റെ രണ്ട് നന്പർ പ്ലേറ്റുകളും ഊരി മാറ്റിയാണ് മോഷ്ടാക്കൾ ബൈക്കുമായി എത്തിയത്.
കുറ്റിപ്പുറത്ത് പെട്രോളിംഗ് നടത്തുന്നതിനിടയിൽ എസ്ഐ അയ്യപ്പൻ, സിപിഒ രഘു എന്നിവർക്ക് തോന്നിയ സംശയമാണ് പ്രതികളെ പിടികൂടാൻ കാരണമായത്. പോലീസിനെ കണ്ട് വെട്ടിച്ച് കടന്നുകളയാൻ ഇരുവരും ശ്രമിച്ചെങ്കിലും പോലീസ് വാഹനം കുറുകെയിട്ട് പ്രതികളെ പിടികൂടുകയായിരുന്നു.
ഇതിനിടയിൽ ബൈക്കിന്റെ പിൻസീറ്റിലിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടെങ്കിലും പോലീസ് തന്ത്രപരമായി യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. ബൈക്കിന്റെ ഇൻഡിക്കേഷൻ പവർ യൂണിറ്റിൽ സേഫ്റ്റി പിൻ കുത്തിയിറക്കിയാണ് പ്രതികൾ ബൈക്ക് ഓണ് ചെയ്തത്. ഇതൊന്നും ബൈക്കിന്റെ ഉടമ അറിഞ്ഞില്ല.
കുറ്റിപ്പുറം പോലീസ് ബൈക്കിന്റെ എൻജിൻ നന്പർ ചെയ്സ് നന്പറും പരിശോധിച്ചു. തുടർന്ന് വാഹന ഉടമയെ വിളിച്ചപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം അറിയുന്നത്. വാഹനം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു.
എസ്ഐ കെ. ഗിരി, എസ്ഐ സുധീർ, എസ്ഐ അയ്യപ്പൻ, സിപിഒ രഘുവാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളൾക്ക് ഇടപ്പള്ളി, കോട്ടയം എന്നീ പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളുണ്ട്. പ്രതികളെ തിരൂർ ജുഡീഷൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി.