കട്ട വിരിക്കൽ പ്രവൃത്തി: അങ്ങാടിപ്പുറം മേൽപ്പാലം അടച്ചു
1571625
Monday, June 30, 2025 5:33 AM IST
പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലം പരിസരത്തെ തകർന്ന ഭാഗത്ത് ഇന്റർലോക്ക് കട്ട വിരിക്കുന്ന പ്രവൃത്തി ആരംഭിച്ചതിനാൽ മേൽപ്പാലം അടച്ചു. ഇതേത്തുടർന്ന് അത്യാസന്ന രോഗികളുമായി വരുന്ന ആംബുലൻസുകൾക്ക് മാത്രം റോഡ് തുറന്നു കൊടുത്തുള്ള ക്രമീകരണമാണ് പോലീസിന്റെ സാന്നിധ്യത്തിൽ നടക്കുന്നത്.
ആശുപത്രി നഗരമായ പെരിന്തൽമണ്ണ ഭാഗത്തേക്ക് എത്തിക്കൊണ്ടിരുന്ന യാത്രക്കാർ അങ്ങാടിപ്പുറം തളി ജംഗ്ഷനിൽ ഇറങ്ങി അവിടെ നിന്ന് പാലത്തിലൂടെ നടന്ന് മറുഭാഗത്ത് നിർത്തിയിട്ടിരിക്കുന്ന ബസുകളിലും ഓട്ടോറിക്ഷയിലുമായി പെരിന്തൽമണ്ണ ഭാഗത്തേക്ക് എത്താം.
ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രണം ജൂലൈ അഞ്ച് വരെ തുടരും. തുടർന്ന് ആറ് മുതൽ 11 വരെ ചെറിയ വാഹനങ്ങൾ ഒഴികെ ഭാരവാഹനങ്ങൾക്ക് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്ട് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വള്ളുവന്പ്രം-മഞ്ചേരി-പാണ്ടിക്കാട് വഴിയും ചെറിയ വാഹനങ്ങൾ ഓരാടംപാലം- വലന്പൂർ-പട്ടിക്കാട് റോഡ് വഴിയുമാണ് പോകുന്നത്.
കോഴിക്കോട് ഭാഗത്ത് നിന്ന് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വാഹനങ്ങൾ ഓരാടംപാലം-ഏറാന്തോട് - തരകൻ സ്കൂൾ റോഡ് വഴിയുമാണ് പോകുന്നത്. പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മേൽപ്പറഞ്ഞ റോഡുകളിലൂടെ തിരിച്ചുമാണ് പോകേണ്ടത്.