ചുങ്കത്തറയിൽ കാട്ടാനകളുടെ പരാക്രമം; വ്യാപകമായി കൃഷി നശിപ്പിച്ചു
1571615
Monday, June 30, 2025 5:31 AM IST
എടക്കര: ചുങ്കത്തറയിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി നാശം വിതച്ചു. കൈപ്പിനി അന്പലപ്പൊയിൽ, മുണ്ടപ്പാടം പ്രദേശങ്ങളിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം തുടരുന്നത്. മാന്തോണി ഹംസപ്പ, മാന്തോണി ജമീല, പൂളക്കൽ അഹമ്മദ്കുട്ടി, പൂളക്കൽ സൈതലവി, പൂളക്കൽ അഷ്റഫ് എന്നിവരുടെ കൃഷിയിടങ്ങളിലെ കുലച്ച് മൂപ്പെത്താറായ നിരവധി വാഴ, കമുക്, തെങ്ങിൻ തൈകൾ, കപ്പ എന്നിവയെല്ലാം കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്.
ഹംസപ്പയുടെ തോട്ടത്തിൽ ഒന്നരലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ജലസേചന സംവിധാനവും വന്യമൃഗശല്യം ചെറുക്കാൻ നിർമിച്ച തൂക്ക് ഫെൻസിംഗും നശിപ്പിച്ചു. കഴിഞ്ഞ ദിവസം ഹംസപ്പയുടെ മഞ്ചറയിലെ തോട്ടത്തിലും കാട്ടാനക്കൂട്ടം വ്യാപക നാശമാണ് വരുത്തിയത്.
പൂളക്കൽ അഹമ്മദ് കുട്ടിയുടെ വീടിനോട് ചേർന്നുള്ള വാഴകളും പച്ചക്കറികളും നശിപ്പിച്ചിട്ടുണ്ട്. ആളുകൾ തിങ്ങിപ്പാർക്കുന്ന കേന്ദ്രത്തിലേക്ക് പ്രവേശിച്ച ആനകൾ ഓടയ്ക്കൽ അസൈനാറുടെ വീട്ടുമുറ്റത്തെ ജലസേചന പൈപ്പ്, നടുവക്കാട് ഭാസ്കരന്റെ വീട്ടുവളപ്പിലെ വാഴ, പാറേങ്ങൽ സുലൈമാന്റെ തെങ്ങ്, പൊറ്റയിൽ ഷൗക്കത്ത്, മുഹമ്മദലി മാന്തോണി, മാന്തോണി അബുട്ടി, തരിയക്കോടൻ മുസ്തഫ എന്നിവരുടെ വളപ്പിലെ തെങ്ങ്, വാഴ എന്നിവയും നശിപ്പിച്ചാണ് മടങ്ങിയത്.
ശനിയാഴ്ച രാത്രി എട്ടോടെ അന്പലപ്പൊയിലിലെ ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാനക്കൂട്ടത്തെ നാട്ടുകാരും വനം ജീവനക്കാരും പടക്കം പൊട്ടിച്ച് ഓടിച്ചിരുന്നു. ഇവ നേരെയെത്തിയത് മുണ്ടപ്പാടത്തേക്കാണ്.
നാല് ദിവസം മുന്പ് ഇതേ ആനക്കൂട്ടം പ്രദേശത്ത് വ്യാപക കൃഷിനാശം വരുത്തിയിരുന്നു. കർഷകരുടെ വിളകളും ജലസേചന സംവിധാനങ്ങളും സോളാർ ഫെൻസിംഗും നശിപ്പിച്ച നാലെണ്ണം അടങ്ങുന്ന കാട്ടാനകൾ ഇന്നലെ പുലർച്ചെയാണ് കാടുകയറിയത്. കഴിഞ്ഞ ഒരു മാസത്തിലധികമായി വനാതിർത്തിയിൽ നിലയുറപ്പിച്ച കാട്ടാനകൾ മേഖലയിൽ ലക്ഷങ്ങളുടെ വിളനാശമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്.
വൈകുന്നേരമായാൽ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. രൂക്ഷമായ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്നും അല്ലാത്തപക്ഷം കടുത്ത പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കർഷകർ മുന്നറിയിപ്പ് നൽകി.
കടുവ ഭീതിയിൽ മലയോരം: ജാഗ്രത സമിതി രൂപീകരിച്ചു
കരുവാരകുണ്ട്: കടുവ അടക്കമുള്ള വന്യമൃഗശല്യം മൂലം ഭീഷണി നേരിടുന്ന കരുവാരകുണ്ട് മേഖലയിലെ ജനങ്ങളുടെ ഭീതിയകറ്റാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തുടർപ്രവർത്തനങ്ങൾക്കായി പ്രദേശവാസികൾ മലയോര ജനജാഗ്രത സമിതി രൂപീകരിച്ചു.
കഴിഞ്ഞ രണ്ട് മാസത്തോളമായി കാർഷിക മേഖല തകർന്ന് കിടക്കുകയാണെന്നും ഭീതി മൂലം തൊഴിലാളികൾ ജോലിക്ക് വരാത്തതിനാൽ റബർ തോട്ടങ്ങൾ കാടുമൂടി കിടക്കുകയാണെന്നും കടുവകളെ കണ്ടെത്തി വെടിവച്ച് കൊല്ലാൻ നടപടി സ്വീകരിക്കണമെന്നും മലയോര ജനത ജാഗ്രതാ സമിതി രൂപീകരണ യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ മാനുവൽകുട്ടി മണിമല അധ്യക്ഷത വഹിച്ചു. കെ.കെ.ജയിംസ്, ജോസ് ഉള്ളാട്ടിൽ, ലത്തീഫ് മഠത്തിൽ, കെ. ഗോപാലകൃഷ്ണൻ, എം.കെ.മുഹമ്മദലി, വി. ആബിദലി, ഒ.പി. ഇസ്മായിൽ, അയ്യൂബ് പുലിയോടൻ, ഷൈലേഷ് പട്ടിക്കാടൻ, കെ.അബ്ദുറഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.